പ്രളയ സെസ്സ് ഇന്നുമുതൽ നിലവിൽവരും
ഇന്നുമുതൽ പ്രളയ സെസ്സ്. ജിഎസ്ടി അഞ്ചുശതമാനത്തിന് മുകളിലുള്ള എല്ലാ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഒരു ശതമാനം വിലവർദ്ധിക്കും. കാല്‍ ശതമാനം പ്രളയസെസ് ഉള്ള സ്വര്‍ണാഭരണങ്ങള്‍ക്ക് പവന് 71 രൂപ മുതല്‍ വര്‍ധിക്കും. വിലവർദ്ധനവിനെതിരെ സമരത്തിനൊരുങ്ങുകയാണ് വ്യാപാരികൾ.
അഞ്ച് ശതമാനത്തില്‍ കൂടുതല്‍ ജി.എസ്.ടിയുള്ള ഹോട്ടല്‍ ഭക്ഷണത്തിനും സെസ് ബാധകമാണ്. നൂറു രൂപയ്ക്ക് ഒരു രൂപ എന്ന നിരക്കിലാണ് സെസ് വരിക. വാഹനങ്ങള്‍, ടി.വി, റഫ്രജറേറ്റര്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍, ലാപ്ടോപ്, മരുന്നുകള്‍, ആയിരം രൂപയ്ക്ക് മുകളില്‍ വിലയുള്ള തുണിത്തരങ്ങള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ക്കെല്ലാം ഒരു ശതമാനം പ്രളയസെസ് ബാധകമാണ്. നിര്‍മാണവസ്തുക്കള്‍ക്കും വില കൂടും.
ഒന്നരക്കോടി വരെ വിറ്റുവരവുള്ള, അനുമാന നികുതി അടയ്ക്കുന്ന വ്യാപാരികളെ സെസില്‍ നിന്ന് ഒഴിവാക്കി. പ്രളയത്തെ തുടര്‍ന്നുണ്ടായ വരുമാനനഷ്ടം പരിഹരിക്കാനും പുനര്‍നിര്‍മാണത്തിനുമാണ് പ്രളയസെസ് പിരിക്കാന്‍ കേരള സർക്കാർ തീരുമാനിച്ചത്. ഗ്രാമീണറോഡുകളുടെ പുനര്‍നിര്‍മാണത്തിന് പിരിച്ചെടുക്കുന്ന പണം ഉപയോഗിക്കാനാണ് തീരുമാനം. രണ്ടുവര്‍ഷം സെസ് പിരിക്കുന്നതുവഴി 1200 കോടിരൂപ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.
Photo Courtesy : Google/ images are subject to copyright