സുശാന്ത് സിംഗ് രാജ്‌പുതിൻ്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചു.
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്‌പുതിൻ്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചു. എന്‍സിബി തലവന്‍ സമീര്‍ വാങ്കടെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 30,000 പേജുകളാണുളളത്.
നടി റിയ ചക്രബര്‍ത്തി ഉള്‍പ്പടെ ജയില്‍ശിക്ഷ അനുഭവിച്ച കേസാണിത്. ആകെ 33 പേര്‍ക്കെതിരെയാണ് കുറ്റപത്രം. കേസില്‍ റിയയ്‌ക്ക് പുറമേ നിരവധി ലഹരികടത്തുകാരെയും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസ് അന്വേഷണ സമയത്ത് ഇവരെ പലരെയും നര്‍കോട്ടിക്‌സ് വിഭാഗം അറസ്‌റ്റ് ചെയ്‌തിരുന്നു. ഇക്കൂട്ടത്തില്‍ നടി റിയ ചക്രബര്‍ത്തിക്ക് പുറമെ ഇവരുടെ സഹോദരന്‍ ഷൊവിക് ചക്രബര്‍ത്തിയും പിടിയിലായിരുന്നു. ഇവര്‍ ഇരുവരും സുശാന്തിന് ലഹരിമരുന്ന് നല്‍കിയവരാണ്.
സുശാന്തിൻ്റെ മരണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ് ഡയറക്‌ടറേറ്റ് നടത്തിയ അന്വേഷണത്തില്‍ ലഹരി മരുന്ന് സമ്പാദിക്കുന്നതിന് റിയ ചക്രബര്‍ത്തി, ഷൊവിക്, സുശാന്തിൻ്റെ ടാലന്റ് മാനേജര്‍ ജയന്തി സാഹ, മറ്റ് ജീവനക്കാരായ ദീപേഷ് സാവന്ത്, സാമുവേല്‍ മിരാന്‍ഡ തുടങ്ങിയവരുടെ പേരുകള്‍ വെളിപ്പെട്ടതോടെയാണ് ഇ.ഡി ഈ തെളിവുകള്‍ എന്‍.സി.ബിയ്‌ക്ക് കൈമാറിയത്. തുടര്‍ന്ന് നാര്‍കോട്ടിക്‌സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍പേര്‍ക്കെതിരെ തെളിവുകള്‍ പുറത്തുവരികയായിരുന്നു.
ഇവരുടെയെല്ലാം വീടുകള്‍ എന്‍.സി.ബി പരിശോധന നടത്തുകയും ചെയ്‌തു. കേസുമായി ബന്ധപ്പെട്ട ലഹരി ഉപയോഗത്തിന് ബോളിവുഡ് നടിമാരായ സാറ അലി ഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിംഗ്, ദീപിക പദുക്കോണ്‍, കരിഷ്‌മ പ്രകാശ് എന്നിവരെയും എന്‍.സി.ബി ചോദ്യം ചെയ്‌തിരുന്നു. 2020 ജൂണ്‍ 14നാണ് സുശാന്ത് സിംഗ് രാജ്‌പുത്തിനെ ബാന്ദ്രയിലെ തൻ്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Photo Courtesy : Google/ images are subject to copyright