കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മേയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് മേയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ശനി, ഞായര്‍ ദിനങ്ങളില്‍ ഏര്‍പ്പെടുത്തിയതിനു തുല്യമായ കടുത്ത നിയന്ത്രണമാണ് സംസ്ഥാനത്ത് നടപ്പാക്കുക. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കുന്നതടക്കമുള്ള നടപടികളുണ്ടാകും.
മേയ് 4 മുതല്‍ 9 വരെ നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍:
അത്യാവശ്യ യാത്രകള്‍ മാത്രമേ അനുവദിക്കൂ. അനാവശ്യമായി ആരും വീടിനു പുറത്തിറങ്ങാന്‍ പാടില്ല. അടഞ്ഞ സ്ഥലങ്ങളില്‍ കൂട്ടം കൂടരുത്. പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മീന്‍, മാസം എന്നിവ വില്‍ക്കുന്ന കടകള്‍ മാത്രമാണ് തുറക്കുക. പരമാവധി ഡോര്‍ ഡെലിവറി സംവിധാനത്തെ ആശ്രയിക്കണം.
പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ 2 മീറ്ററെങ്കിലും അകലം പാലിക്കണം. ഇരട്ട മാസ്കുകളും കയ്യുറയും ധരിക്കുന്നതാണ് ഉചിതം. ആശുപത്രികള്‍, മാധ്യമ സ്ഥാപനങ്ങള്‍, ടെലികോം, ഐടി, പാല്‍, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കു മാത്രം പ്രവര്‍ത്തിക്കാം.
കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. വിവാഹ, സംസ്കാര ചടങ്ങുകള്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രം സംഘടിപ്പിക്കണം. പങ്കെടുക്കുന്നവര്‍ നിയന്ത്രണങ്ങള്‍ പാലിക്കണം. ഹോട്ടലുകളിലും റസ്റ്ററന്‍റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഹോം ഡെലിവറി, പാര്‍സല്‍ സംവിധാനം മാത്രം പ്രവര്‍ത്തിക്കാം.
വീടുകളിലെത്തിച്ചുള്ള മീന്‍ വില്‍പന അനുവദിക്കും. തുണിക്കടകള്‍, ജ്വല്ലറികള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കില്ല. ഓട്ടോ, ടാക്സി, ചരക്ക് വാഹനങ്ങള്‍ അത്യാവശ്യത്തിനു മാത്രം. ഇവ പൊലീസ് പരിശോധിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിക്കു പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.
മുഴുവൻ സമയം പ്രവര്‍ത്തിക്കുന്നതടക്കമുള്ള വ്യവസായ സ്ഥാപനങ്ങള്‍ തുറക്കാം. ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡുമായാണ് എത്തേണ്ടത്.
Photo Courtesy : Google/ images are subject to copyright