മകന്‍ ആക്രമിക്കപ്പെട്ടത് കണ്ട് അച്ഛന്‍ മരിച്ച സംഭവം; കത്തി വീശിയ ബസ് ജീവനക്കാരന്‍ കൊച്ചിയില്‍ പിടിയില്‍
ഓവര്‍ടേക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പറവൂരില്‍ യുവാവിനെ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ ബസ് ഡ്രൈവര്‍ ചേറായി സ്വദേശി ടിന്റു ആണ് പിടിയിലായത്. ടിന്റു മകനെതിരെ കത്തി വീശിയത് കണ്ട പിതാവ് സംഭവസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഫോര്‍ട്ട്‌കൊച്ചി ചുള്ളിക്കല്‍ കരിവേലിപ്പടി കിഴക്കേപറമ്പില്‍ ഫസലുദ്ദീനാണ് (54) മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.രാത്രി 7.45നു പറവൂര്‍ കണ്ണന്‍കുളങ്ങര ഭാഗത്ത് വച്ചാണ് സ്വകാര്യ ബസ് ജീവനക്കാരും ഫസലുദ്ദീനും മകനും തമ്മില്‍ വാക്കേറ്റമുണ്ടായത്. പറവൂരില്‍ വച്ച് സ്വകാര്യ ബസ് ഇവരുടെ കാറില്‍ തട്ടിയെന്നതായിരുന്നു വാക്കേറ്റത്തിന് കാരണം. ഫസലുദ്ദീന്റെ മകന്‍ ഫര്‍ഹാനാണ് (20) കാര്‍ ഓടിച്ചിരുന്നത്. കോഴിക്കോട് – വൈറ്റില റൂട്ടിലോടുന്ന നര്‍മ്മദ എന്ന സ്വകാര്യ ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ഫര്‍ഹാനും ഫസലുദ്ദീനും യാത്ര ചെയ്ത കാറിന്റെ കണ്ണാടിയില്‍ തട്ടിയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് ബസ് ജീവനക്കാര്‍ ആക്രമിക്കാനെത്തിയതെന്നാണ് ഫര്‍ഹാന്‍ പൊലീസിന് നല്‍കിയ മൊഴി. നിര്‍ത്താതെ പോയ ബസിനെ ഫര്‍ഹാന്‍ പിന്തുടര്‍ന്ന് ഓവര്‍ടെക്ക് ചെയ്ത് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് നടന്ന വാക്കേറ്റമാണ് കണ്ടുനിന്ന മധ്യവയസ്‌കന്റെ മരണത്തിലേക്കും നയിച്ചത്. തര്‍ക്കത്തിനിടെ സ്വകാര്യ ബസ് ഡ്രൈവര്‍ ടിന്റു വാഹനത്തില്‍ നിന്നും കത്തിയെടുത്തു ഫര്‍ഹാനെ കുത്താനൊരുങ്ങി. ഇത് തടഞ്ഞ ഫര്‍ഹാന്റെ കൈ കത്തി തട്ടി മുറിഞ്ഞു.സംഭവം കണ്ടുനിന്ന ഫസലുദ്ദീന്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഫസലുദ്ദീനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona