ഫാഷൻ രംഗത്തെ മുടിചൂടാമന്നൻ: ഡോ. അജിത് രവി
ഒരു പോരാട്ടവും കൂടാതെ ഉന്നതിയിലെത്താന്‍ കഴിഞ്ഞ ഒരു വ്യക്തി പോലും ഈ ലോകത്തുണ്ടാകില്ല. പുറമെ നിന്ന് നോക്കുന്നവര്‍ക്ക് ഇതൊരു സുഗമമായ യാത്രയാണെന്ന് തോന്നുമെങ്കിലും, വിജയം കൈവരിച്ച വ്യക്തിയുമായി അടുത്ത് ഇടപഴകുകയാണെങ്കില്‍, അസൂയാവഹമായ ഈ നേട്ടത്തിലേക്കുള്ള വഴിയിലെ നിരവധി തടസ്സങ്ങളെയും തിരിച്ചടികളെയും കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കും.
പെഗാസസിന്റെ സ്ഥാപക ചെയര്‍മാന്‍ ഡോ. അജിത് രവിയുടെ ജീവിതവഴിയും ഇതിനൊരപവാദമല്ല. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം പെഗാസസ് ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനായി ചുമതലയേറ്റിരിക്കുകയാണ്, 2002 – ല്‍ സൗന്ദര്യമത്സരരംഗത്ത് സാന്നിദ്ധ്യമുറപ്പിച്ച അജിത്തിന് തന്റെ ബിസിനസ്സ് സാമ്രാജ്യത്തില്‍ നിന്ന് അഞ്ച് വര്‍ഷങ്ങള്‍ മാറിനില്‍ക്കേണ്ടിവന്നു, ഈ കാലയളവില്‍ അദ്ദേഹം ഭാര്യ ജെബിത അജിത്തിന് ചുമതലകള്‍ കൈമാറിയിരുന്നു.
അര്‍പ്പണബോധത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിജയത്തിന്റെയും കൗതുകകരമായ തുടക്കം, 2001-ല്‍ ഇവന്റ് പ്രൊഡക്ഷന്‍ കമ്പനിയായ പെഗാസസ് സ്ഥാപിച്ച് കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനായി ചുമതലയേറ്റതാണ്. ആ ദിനത്തിൽ ഡോ. അജിത് തന്റെ ജീവിതത്തില്‍ ഒരു പുതിയ അധ്യായത്തിന് ആരംഭം കുറിച്ചു, പിന്നെ ബാക്കിയുള്ളത് ചരിത്രമാണ്.
ഇന്ന്, മിസ് തമിഴ്നാട്, മിസ് ക്വീന്‍ കേരള, മിസ് ക്വീന്‍ കര്‍ണ്ണാടക , മിസ് സൗത്ത് ഇന്ത്യ, മിസ് ക്വീന്‍ ഓഫ് ഇന്ത്യ, മിസ് ഏഷ്യ, മിസ് ഏഷ്യ ഗ്ലോബല്‍, മിസ് ഗ്ലാം വേള്‍ഡ്, മിസിസ് തമിഴ്നാട്, മിസിസ് കേരള ഗ്ലോബല്‍, മിസിസ് കര്‍ണാടക, മിസിസ് ആന്ധ്ര, മിസിസ് തെലങ്കാന, മിസിസ് സൗത്ത് ഇന്ത്യ , മിസിസ് ഇന്ത്യ ഗ്ലോബല്‍, മിസ്സിസ് ഏഷ്യ ഗ്ലോബല്‍, മിസ്സിസ് ഗ്ലാം വേള്‍ഡ്, പ്രിന്‍സസ് ഗ്ലാം വേള്‍ഡ്, കിഡ്സ് ഗ്ലാം വേള്‍ഡ് എന്നിവയുള്‍പ്പെടെ ഇന്ത്യയിലെയും ഏഷ്യയിലെയും ലോകത്തിലെയും ഏറ്റവും മൂല്യവത്തായ സൗന്ദര്യമത്സരങ്ങളില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണ്. അദ്ദേഹത്തിന്റെ എല്ലാ സൗന്ദര്യമത്സരങ്ങളും ലോകമെമ്പാടും അറിയപ്പെടുന്നവയാണ്, ഇവ സംഘടിപ്പിക്കുന്നത് 2001-ല്‍ അദ്ദേഹം ആരംഭിച്ച പെഗാസസ് കമ്പനിയാണ്.
ഒരു കാര്യം തീരുമാനിച്ചാല്‍ അത് നടപ്പില്‍ വരുത്തി വിജയിപ്പിക്കുന്നതുവരെ അജിത്തിന് വിശ്രമമില്ല. 2015 – ല്‍ പെഗാസസിന്റെ തന്നെ ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റിന്റെ ഉത്ഘാടനച്ചടങ്ങില്‍ തന്റെ സ്വപ്നം ലോകസുന്ദരി മത്സരം ഇന്ത്യയില്‍ കൊണ്ടുവരണം എന്നുള്ളതാണെന്ന് അദ്ദേഹം അറിയിച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ എന്റെ സ്വപ്നം ഞാന്‍ സാഷാത്കരിക്കുമെന്നും നിറഞ്ഞ വേദിയെ സാക്ഷിയാക്കി അന്ന് അജിത് പറഞ്ഞിരുന്നു. മൂന്ന് വര്‍ഷങ്ങളിക്കിപ്പുറം 2018 ഏപ്രില്‍ 27 ന് മിസ് ഗ്ലാം വേള്‍ഡ് മത്സരത്തിലൂടെ സ്വപ്നസാഷാത്കാരം നേടി. ഈ നേട്ടം ഒറ്റയടിക്ക് സ്വന്തമാക്കിയതല്ല. ആദ്യം മിസ് ഏഷ്യ, അതിന് ശേഷം മിസ് ഏഷ്യ ഗ്ലോബല്‍ തുടര്‍ന്നാണ് മിസ് ഗ്ലാം വേള്‍ഡ് വിജയകരമായി സംഘടിപ്പിച്ചത്. അജിത് ഒരു പ്രോജക്റ്റ് ഏറ്റെടുക്കുമ്പോഴെല്ലാം, ആ പരിപാടി ക്രിയാത്മകമായി വലിയ വിജയമാണെന്ന് അദ്ദേഹം എപ്പോഴും ഉറപ്പാക്കുന്നുവെന്നതാണ് പ്രധാന ഹൈലൈറ്റ്.
സൗന്ദര്യമത്സരങ്ങള്‍ കൂടാതെ, ഫിലിം മീഡിയ ബിസിനസ് (എഫ്എംബി) അവാര്‍ഡുകള്‍, മിന്നലൈ അവാര്‍ഡ്, എംബിഎ ( മള്‍ട്ടി മില്യനയര്‍ ബിസിനസ്സ് അവാര്‍ഡ് ) അവാര്‍ഡ് ഷോകളുടെ സൂത്രധാരനും അജിത്താണ്. 2000 കോടി രൂപയും അതിലധികവും ആസ്തി മാത്രമല്ല, സമൂഹത്തോടുള്ള പ്രതിബദ്ധതയുമാണ് എംബിഎ അവാര്‍ഡിനുള്ള മാനദണ്ഡം. കൂടാതെ ഫെഡറല്‍ ഇന്റര്‍നാഷണല്‍ ചേംബര്‍ ഫോറം (എഫ്ഐസിഎഫ്) എന്ന പേരില്‍ കോടീശ്വരന്മാരുടെ ഒരു ക്ലബ്ബും അജിത് രൂപീകരിച്ചിട്ടുണ്ട്. എംബിഎ അവാര്‍ഡ് ജേതാക്കള്‍ ഈ ഫോറത്തില്‍ അംഗത്വത്തിന് സ്വയമേവ യോഗ്യരാകും. ഒരു വര്‍ഷത്തില്‍ ഒരാള്‍ക്ക് മാത്രമേ ഈ ക്ലബ്ബില്‍ അംഗത്വം നേടാനാകൂ എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഈ ആശയം പിന്തുടര്‍ന്ന് ഒരു അവാര്‍ഡ് ലോകത്തില്‍ ആരെങ്കിലും ഏര്‍പ്പെടുത്താന്‍ തുനിഞ്ഞാല്‍, അവര്‍ക്ക് പന്ത്രണ്ട് വര്‍ഷങ്ങള്‍ പിറകിലോട്ട് സഞ്ചരിക്കേണ്ടതായി വരും എന്നുള്ളതും അജിത് വ്യക്തമാക്കുന്നു. ഒരു ഉപദേശകനെന്ന നിലയില്‍ തന്നെ പിന്തുണച്ച മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ വി പി നന്ദകുമാറിനോട് അജിത് എപ്പോഴും കടപ്പെട്ടിരിക്കുന്നു, കൂടാതെ അദ്ദേഹത്തിനോടുള്ള ആദരസൂചകമായി അജിത് അദ്ദേഹത്തിന്റെ പേരില്‍ VPN IBE ( ഇന്റര്‍ നാഷണല്‍ ബിസിനസ്സ് എക്‌സലെന്‍സ് അവാര്‍ഡ്) എന്ന ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത ഡിസൈനര്‍മാരുടെ വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ് (IFF) ആണ് അദ്ദേഹത്തിന്റെ മറ്റൊരു സംരംഭം. സിനിമ, ടെലിവിഷന്‍, മാധ്യമം എന്നിവയില്‍ നിന്നുള്ള കളിക്കാരെ ഉള്‍പ്പെടുത്തി എല്ലാ വര്‍ഷവും സെലിബ്രിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് (സിസിടി) നടത്തുന്നു.
പരിപാടികള്‍ സംഘടിപ്പിക്കുന്നതിനൊപ്പം സിനിമാ നിര്‍മ്മാണത്തിലേക്കും അദ്ദേഹം ചുവടുവച്ചു. അദ്ദേഹം നിര്‍മ്മിച്ച ആദ്യ ചിത്രം ‘രാവ്’ എന്ന മലയാളം ചിത്രമാണ്, അത് ‘തൊട്ടാല്‍ വിടാതെ’ എന്ന പേരില്‍ തമിഴിലും പുറത്തിറങ്ങി. അദ്ദേഹത്തിന്റെ അടുത്ത സംരംഭം ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ‘ആഗസ്റ്റ് 27’ ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. അജിത്തിന്റെ സംഗീതത്തോടുള്ള ഇഷ്ടത്തില്‍ നിന്നുമാണ് ‘മിന്നലൈ’ എന്ന പേരില്‍ ഒരു മ്യൂസിക് ബാന്‍ഡ് രൂപീകരിക്കുന്നത്. യുണീക്ക് ടൈംസ് മാഗസിന്‍ ഇംഗ്ലീഷിലും മലയാളത്തിലും പുറത്തിറങ്ങുന്ന പ്രീമിയം ബിസിനസ്സ് മാഗസിന്‍ , മറ്റ് ദേശീയ അന്തര്‍ദേശീയ ന്യൂസ് പോര്‍ട്ടലുകള്‍, യൂട്യൂബ് ചാനലുകള്‍ എന്നിവയിലൂടെ മാധ്യമ വ്യവസായത്തില്‍ അദ്ദേഹത്തിന് കാര്യമായ സാന്നിധ്യമുണ്ട്. യൂറോപ്പ് ടൈംസും ടൈംസ് ന്യൂവും യഥാക്രമം യൂറോപ്യന്‍, അമേരിക്കന്‍ പ്രദേശങ്ങളില്‍ ജനപ്രിയമാണ്.
ഡിക്യു (DQUE) എന്ന ബ്രാന്‍ഡ് നാമത്തില്‍ എഫ്എംസിജി ഉല്‍പ്പന്നവിപണനമേഖലയില്‍ തന്റെ സാന്നീധ്യം ഉറപ്പിച്ച് അജിത് എല്ലാവരെയും അമ്പരപ്പിച്ചു. DQUE വാച്ചുകള്‍, മാസ്‌കുകള്‍, സാനിറ്റൈസര്‍, സോപ്പ്, ഹാന്‍ഡ് വാഷ്, ടി-ഷര്‍ട്ടുകള്‍ എന്നിവ ഇതിനകം വിപണിയില്‍ ഉണ്ട്. 78 TFM ഗ്രേഡ് ഒണ്‍ പ്രീമിയം സോപ്പാണ് ഡിക്യു സോപ്പ് .
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നിരവധി വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഇടപെടുകയും തന്റെ നിലനില്‍പ്പ് ശക്തി തെളിയിക്കുകയും ചെയ്ത മറ്റൊരു സംരംഭകനെ കണ്ടെത്തുകയെന്നത് തീര്‍ച്ചയായും അപൂര്‍വ്വമാണ്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) എന്ന പദം പലര്‍ക്കും അറിയാം, എന്നാല്‍ വ്യക്തിഗത സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (ഐഎസ്ആര്‍) എന്ന പദം ഉപയോഗിച്ചത് അജിത്താണ് . ദരിദ്രരെയും സമൂഹത്തിലെ കഷ്ടപ്പാട് അനുഭവിക്കുന്നവരേയും മൊത്തത്തില്‍ സഹായിക്കാന്‍ ഓരോരുത്തര്‍ക്കും കടമയുണ്ടെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ചാരിറ്റി ആവശ്യങ്ങള്‍ക്കായി പെഗാസസ് ട്രസ്റ്റ് സ്ഥാപിച്ച അദ്ദേഹം വളരെക്കാലമായി തന്റെ സമ്പാദ്യത്തില്‍ നിന്ന് ചെറിയ തുകകള്‍ മാറ്റിവച്ചുപാവപ്പെട്ടവരെ സഹായിക്കുന്നുണ്ട്.
2015-ല്‍ അദ്ദേഹം ‘100 ലൈഫ് ചലഞ്ച്’ എന്ന ചാരിറ്റി പ്രോഗ്രാമിന് തുടക്കമിട്ടു, അതില്‍ യഥാര്‍ത്ഥ ദരിദ്രരെ സഹായിക്കുന്നതിനായി തന്റെ മാസ ശമ്പളത്തിന്റെ ഒരു ഭാഗം 100 മാസത്തേക്ക് നീക്കിവയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഇതിനോടകംതന്നെ ഈ പദ്ധതിയിലൂടെ 84 നിര്‍ധനരായ രോഗികള്‍ക്ക് ശസ്ത്രക്രിയാസഹായം ചെയ്ത് അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. പറയുന്നതില്‍ മാത്രമല്ല പ്രവര്‍ത്തിക്കുന്നതിലും കൃത്യനിഷ്ഠ വെച്ചുപുലര്‍ത്തുകയെന്നത് അജിത്തിന് നിര്‍ബന്ധമാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 കോടി രൂപയുടെ വിറ്റുവരവുള്ള കമ്പനിയും പ്രതിവര്‍ഷം ഒരു സിനിമയും എന്നതാണ് ഭാവിയില്‍ അജിത് വിഭാവനം ചെയ്യുന്നത്. തന്റെ ജീവിതം മുഴുവന്‍ സാമൂഹിക സേവനത്തിനായി സമര്‍പ്പിക്കുക എന്ന ലക്ഷ്യവും അദ്ദേഹത്തിനുണ്ട്.
ഡോ അജിത്തിന്റെ ജീവിതതത്വശാസ്ത്രം ലളിതമാണ് ‘പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക.’ ഈ ചിന്താഗതി പ്രവര്‍ത്തികമാക്കിയതിനാലാണ് ക്രമാനുഗതമായി ഇന്ത്യയിലെ പ്രമുഖ ഇവന്റ് പ്രൊഡക്ഷന്‍ ബിസിനസ്സുകളില്‍ ഒന്നായി ഉയരാന്‍ അജിത്തിന് സാധിച്ചത്. അദ്ദേഹത്തിന്റെ ഏകാഗ്രത, ദൃഢനിശ്ചയം, അചഞ്ചലമായ തൊഴില്‍ നൈതികത ആത്മവിശ്വാസം എന്നിവ യുവാക്കള്‍ക്ക് ഒരു മാതൃകയാണെന്നുള്ളതില്‍ സംശയമില്ല!