സെനഗലിനെ തോൽപ്പിച്ച് ഇംഗ്ലണ്ടും പോളണ്ടിനെ പരാജയപ്പെടുത്തി ഫ്രാന്‍സും ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിൽ കടന്നു
പ്രീക്വാർട്ടറിൽ ഇംഗ്ലണ്ട് സെനഗലിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചു. ഇംഗ്ലണ്ടിന്റെ കരുത്ത് വ്യക്തമാക്കുന്നതായിരുന്നു സെനഗലിന് എതിരായ മത്സരം. 38-ാം മിനിറ്റിൽ ജോർദൻ ആൻഡേഴ്സണിലൂടെയാണ് ഇംഗ്ലണ്ട് ആദ്യ ഗോൾ നേടിയത്. ഹാരി കെയ്ന്‍ ജൂഡ് ബെല്ലിംഗാമിന് നീട്ടി നല്കിയ പന്തില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി.ആദ്യ പകുതിയുടെ അധികസമയത്ത് ക്യാപ്റ്റന്‍ ഹാരി കെയ്നിലൂടെ ഇംഗ്ലണ്ടിന്റെ രണ്ടാം ഗോളെത്തി. രണ്ടാം പകുതിയിലും ആക്രമണങ്ങള്‍ ശക്തമാക്കിയ ഇംഗ്ലണ്ട് 57-ാം മിനിറ്റില്‍ മൂന്നാം ഗോളും കണ്ടെത്തി. ക്വാര്‍ട്ടറില്‍ ഫ്രാന്‍സാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.
കിലിയൻ എംബാപ്പെ തിളങ്ങിയ മത്സരത്തിൽ പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് പരാജയപ്പെടുത്തിയത്. ആദ്യ ഗോളിനു വഴിയൊരുക്കുകയും ഇരട്ട ഗോളുകൾ നേടുകയും ചെയ്ത എംബാപ്പെയായിരുന്നു കളിയിലെ താരം. ഒലിവർ ജിറൂദാണ് ഫ്രാൻസിന്റെ മറ്റൊരു ഗോൾ നേടിയത്. ആദ്യപകുതിയിലെ അവസാന മിനിറ്റുകൾ വരെ ഗോൾ വഴങ്ങാതെ പിടിച്ചുനിന്ന പോളിഷ് പ്രതിരോധം 43 ാം മിനിറ്റിൽ ഉലഞ്ഞു. എംബൈപ്പെ ബോക്സിലേക്ക് നീട്ടിയ ത്രൂപാസ് സ്വീകരിച്ച ജിറൂദിന്റെ ഫിനീഷിംഗ്. അതുവരെ മികച്ച സേവുകളുമായി ഫ്രഞ്ചുകാരെ പ്രതിരോധിച്ച ഷ്സെസ്നിയെ മറികടന്ന് പന്ത് വലയിൽ. ഇതോടെ ഫ്രാൻസിനായി ഏറ്റവും കൂടുതൽ ഗോളുകൾ (52) നേടിയ താരമെന്ന റിക്കാർഡും ജിറൂദ് സ്വന്തമാക്കി. തിയറി ഓന്റിയെയാണ് ജിറൂദ് മറികടന്നത്.
Photo Courtesy : Google/ images are subject to copyright