മണിപ്പൂരിൽ കനത്ത ജാഗ്രത. സംഘർഷമേഖലകളിൽ കരസേനയും അസം റൈഫിൾസും ഫ്ലാഗ് മാർച്ച് നടത്തി
മെയ്തി വിഭാഗങ്ങൾക്ക് പട്ടികവർഗ്ഗപദവി നൽകുന്നതിനെതിരായ പ്രതിഷേധം വ്യാപകസംഘർഷങ്ങൾക്ക് ഇടയാക്കിയതോടെ മണിപ്പൂരിൽ കനത്ത ജാഗ്രത. സംഘർഷം ഉണ്ടായ മേഖലകളിൽ കരസേനയും അസം റൈഫിൾസും ഫ്ലാഗ് മാർച്ച് നടത്തി. കഴിഞ്ഞദിവസം ഓൾ ട്രൈബൽ സ്റ്റുഡൻ്റ് യൂണിയൻ മണിപ്പൂർ (എടിഎസ്‍യുഎം) നടത്തിയ മാർച്ചിനു പിന്നാലെയാണ് സംഘർഷം രൂക്ഷമായത്. മെയ്തി വിഭാഗം പട്ടികവർഗ്ഗപദവി ആവശ്യപ്പെട്ടതോടെയാണ് പ്രതിഷേധം ഉണ്ടായത്. ഛുർച്ചന്ദ്പുർ ജില്ലയിലെ ടോബങ് മേഖലയിൽ ബുധനാഴ്ച ഓൾ ട്രൈബൽ സ്റ്റുഡൻ്റ് യൂണിയൻ മണിപ്പൂർ, ‘ട്രൈബൽ സോളിഡാരിറ്റി മാർച്ച്’ നടത്തിയതിനു പിന്നാലെയാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. ആയിരങ്ങളാണ് പ്രതിഷേധത്തിൻ്റെ ഭാഗമായത്. പ്രതിഷേധം ഗോത്ര- ഗോത്ര ഇതര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് ഇടയാക്കുകയായിരുന്നു. പരമാവധി പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനാണ് സൈന്യത്തിനു ലഭിച്ച നിർദ്ദേശം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി ബീരേൻസിങ്ങുമായി സംസാരിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയ പ്രതിഷേധം സംഘർഷങ്ങൾക്ക് ഇടയാക്കിയതോടെ 40000 ത്തോളം പേരെ സൈനിക ക്യാമ്പുകളിലേക്കും സർക്കാർ ഓഫീസുകളുടെ പരിസരത്തേക്കും മാറ്റിപ്പാർപ്പിച്ചു. ഗോത്രേതരവിഭാഗമായ മെയ്തി സമുദായത്തിനു പട്ടികവർഗ്ഗപദവി നൽകാനുള്ള നീക്കത്തിനെതിരെയാണ് പ്രതിഷേധം തുടരുന്നത്. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനവും മെയ്തി സമുദായക്കാരാണ്. മണിപ്പൂർ താഴ്വരയിലാണ് ഇവരുടെ വാസം. മ്യാൻമാർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ അനധികൃതമായ കുടിയേറ്റം മൂലം ബുദ്ധിമുട്ട് നേരിടുന്നുവെന്നാണ് മെയ്തി സമുദായത്തിൻ്റെ പരാതി. നിലവിലെ നിയമപ്രകാരം ഹൈറേഞ്ച് മേഖലകളിൽ മെയ്തി സമുദായക്കാർക്ക് താമസിക്കാൻ അനുവാദമില്ല.
Photo Courtesy : Google/ images are subject to copyright