മീറ്റര്‍ റീഡിങ്ങില്‍ കൃത്രിമം കാണിച്ച വിഷയത്തിൽ കെ.എസ്.ഇ.ബി കൂടുതല്‍ അന്വേഷണം തുടങ്ങി
മീറ്റര്‍ റീഡിങ്ങില്‍ കൃത്രിമം കാട്ടി വൈദ്യുതി ബില്‍ ഇനത്തില്‍ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണവുമായി കെ.എസ്.ഇ.ബി. സംഭവത്തില്‍ മീറ്റര്‍ റീഡിങ് എടുത്തിരുന്ന കരാര്‍ ജീവനക്കാരെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയും തൊടുപുഴ സെക്ഷൻ-1 ഓഫിസിന് കീഴിലെ സീനിയര്‍ സൂപ്രണ്ടിനെയും സീനിയര്‍ അസിസ്റ്റന്റിനെയും സസ്പെൻഡ് ചെയ്യുകയും ചെയ്തു.
അടുത്തിടെ പുതിയ ജീവനക്കാരൻ റീഡിങ് എടുത്തപ്പോള്‍ ചില മീറ്ററുകളിലെ റീഡിങ്ങില്‍ വലിയ വ്യത്യാസം കണ്ടെത്തിയതിനെത്തുടർന്ന് തൊടുപുഴ സെക്ഷൻ-വണിലെ മീറ്റര്‍ റീഡര്‍മാരെ പരസ്പരം സ്ഥലംമാറ്റിയിരുന്നു. ശരാശരി 2000 രൂപ വന്നിരുന്ന വീട്ടില്‍ 35000 രൂപ വരെയായി ബില്‍ കുത്തനെ ഉയര്‍ന്നു. കുമാരമംഗലം, മണക്കാട് പഞ്ചായത്തുകളിലുള്ള ഉപഭോക്താക്കളുടെ ബില്ലിലാണ് ഇത്തരത്തില്‍ വര്‍ദ്ധന കണ്ടെത്തിയത്. 140ഓളം ഉപഭോക്താക്കളുടെ ബില്‍ ഇത്തരത്തില്‍ വര്‍ദ്ധിച്ചു. സംഭവം വ്യാപക പരാതിക്കിടയാക്കിയതോടെ ഇതിനുമുൻപ് പ്രദേശത്ത് മീറ്റര്‍ റീഡിങ് എടുത്തിരുന്ന കരിമണ്ണൂര്‍ സ്വദേശിയായ യുവാവിനെ ചോദ്യംചെയ്തപ്പോള്‍ ഇയാള്‍ റീഡിങ്ങില്‍ കൃത്രിമം കാണിച്ചിരുന്നെന്ന് സമ്മതിച്ചു. യഥാര്‍ഥ റീഡിങ്ങിനെക്കാള്‍ കുറച്ചായിരുന്നു വൈദ്യുതി ബില്ലില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ എന്തിനു വേണ്ടിയാണ് കൃത്രിമത്വം കാണിച്ചതെന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ല. അന്വേഷണം കെ.എസ്.ഇ.ബി വിജിലൻസിന് കൈമാറി. ക്രമക്കേട് കണ്ടെത്തിയ ഉപഭോക്താക്കളുടെ മീറ്ററുകള്‍ കെ.എസ്.ഇ.ബിയുടെ വാഴത്തോപ്പില്‍നിന്നുള്ള പ്രത്യേക സ്ക്വാഡ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
Photo Courtesy : Google/ images are subject to copyright