ഡല്‍ഹിയില്‍ ‘ വട്ടപ്പൂജ്യമായി’ കോണ്‍ഗ്രസ്…

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട് കോണ്‍ഗ്രസ്. ഒരു സീറ്റില്‍ പോലും ലീഡ് ചെയ്യാൻ കഴിയാതെ തകർന്ന് അടിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്. അതേസമയം ബിജെപിയുടെ തേരോട്ടത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിക്കുന്നത്.
ഡല്‍ഹിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തും എന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രചാരണം. എന്നാല്‍ ഇതിന് വിപരീതമാണ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍. കോണ്‍ഗ്രസിനെ ഡല്‍ഹിയിലെ ജനങ്ങള്‍ പൂർണമായി കയ്യൊഴിഞ്ഞിരിക്കുന്നുവെന്നാണ് ഫലം വ്യക്തമാക്കുന്നത്.
വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ഒരു സീറ്റില്‍ ലീഡ് നിലനിർത്താൻ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. ബാഡ്ദി നിയോജക മണ്ഡലത്തിലായിരുന്നു കോണ്‍ഗ്രസ് ലീഡ് ചെയ്തിരുന്നത്. എന്നാല്‍ അര മണിക്കൂർ തികയുന്നതിന് മുൻപേ ഈ ലീഡും നഷ്ടമാകുകയായിരുന്നു. ഒരു സീറ്റില്‍പോലും ലീഡ് ചെയ്യാൻ ഇപ്പോള്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല.
കോണ്‍ഗ്രസ് ഒരു സീറ്റ് പോലും ഡല്‍ഹിയില്‍ നേടില്ലെന്നായിരുന്നു എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. എങ്കിലും കോണ്‍ഗ്രസ് തികഞ്ഞ ആത്മവിശ്വാസം പ്രകടമാക്കിയിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ ആരംഭിച്ചതോടെ ഈ ആത്മവിശ്വാസവും നഷ്ടമാകുകയായിരുന്നു. കോണ്‍ഗ്രസിന് സ്വാധീനമുള്ള മണ്ഡലം ആണ് ബാദ്‌ലി. അതുകൊണ്ട് തന്നെ ലീഡ് നേടിയപ്പോള്‍ ഒരു സീറ്റെങ്കിലും ഇക്കുറി ലഭിക്കുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഈ പ്രതീക്ഷയ്ക്ക് അല്‍പ്പായുസ് മാത്രമായിരുന്നു.
2015 ലെ തിരഞ്ഞെടുപ്പ് വരെ ഡല്‍ഹിയില്‍ ശക്തമായ സ്വാധീനം ഉണ്ടായിരുന്ന പാർട്ടി ആയിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ 2015 ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ചിത്രം മാറി. വളരെ പാടുപെട്ടായിരുന്നു കോണ്‍ഗ്രസ് ഒരു സീറ്റ് നേടിയത്. 2020ലെ തിരഞ്ഞെടുപ്പിലും സമാന സാഹചര്യം പാർട്ടിയ്ക്ക് നേരിടേണ്ടിവന്നു.
അതേസമയം ബിജെപിയും ആംആദ്മി തമ്മിലുള്ള അതിശക്തമായ രാഷ്ട്രീയ പോരാട്ടമാണ് ഡല്‍ഹിയില്‍ പുരോഗമിക്കുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചതു മുതല്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ് ബിജെപി. എതിർപാർട്ടിയുടെ ഈ അപ്രതീക്ഷിത മുന്നേറ്റം ആംആദ്മിയെയും ഞെട്ടിച്ചിട്ടുണ്ട്. തുടർച്ചയായ മൂന്നാം തവണയും അധികാരത്തില്‍ വരുമെന്നായിരുന്നു ആംആദ്മിയുടെ വിശ്വാസം. എന്നാല്‍ ഇത് ബിജെപി തകർത്തു.
ഭരണവിരുദ്ധ വികാരമാണ് ഡല്‍ഹിയില്‍ പ്രകടമാകുന്നത് എന്നാണ് സൂചന. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാൻ ആംആദ്മി സർക്കാർ പരാജയപ്പെട്ടതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം എന്നാണ് വിലയിരുത്തുന്നത്. ഇതിനിടെ മദ്യ നയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ജയിലില്‍ പോയതും പാർട്ടിയ്ക്ക് തിരിച്ചടി ആയിട്ടുണ്ട്.
Photo Courtesy: Google/ images are subject to copyright