‘ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസല്‍ട്ടൻസി’ സിഇഒ കാർത്തിക പ്രദീപ് പിടിയിൽ
ജര്‍മ്മനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം കോടികള്‍ തട്ടിയ കേസില്‍ ‘ടേക്ക് ഓഫ് ഓവര്‍സീസ് എജ്യൂക്കേഷണല്‍ കണ്‍സല്‍ട്ടന്‍സി’ സിഇഒ കാര്‍ത്തിക പ്രദീപ് പിടിയില്‍.തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസ് കോഴിക്കോട്ടു നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. നൂറിലേറെ ഉദ്യോഗാര്‍ഥികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. പത്തനംതിട്ട സ്വദേശിനിയായ കാര്‍ത്തിക തൃശൂരിലാണ് താമസിക്കുന്നത്. യുക്രൈനില്‍ ഡോക്ടറാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. കൊച്ചി പുല്ലേപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ തൃശൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. കോഴിക്കോട്ടുനിന്നാണ് കാര്‍ത്തികയെ അറസ്റ്റ് ചെയ്തത്. യുകെയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി നല്‍കാമെന്നു പറഞ്ഞ് 2024 ആഗസ്ത് 26 മുതല്‍ ഡിസംബര്‍ 14 വരെയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. സൗത്ത് ഇന്ത്യന്‍ ബാങ്ക് കലൂര്‍ ശാഖയിലെ കാര്‍ത്തികയുടെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്. എറണാകുളത്തിനുപുറമെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. ഉദ്യോഗാര്‍ഥികളില്‍നിന്ന് 3 മുതല്‍ 8 ലക്ഷം രൂപ വരെ വാങ്ങിയെന്നാണ് പരാതി. പണവും രേഖകളും നല്‍കിയതിനു ശേഷവും ജോലി ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗാര്‍ഥികള്‍ പൊലീസിനെ സമീപിച്ചത്. കേസായതോടെ കൊച്ചിയിലെ സ്ഥാപനം പൂട്ടി ഇവര്‍ മുങ്ങുകയായിരുന്നു. സ്ഥാപനത്തിന് ലൈസന്‍സില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. കൊച്ചിയില്‍ മാത്രം മുപ്പതു ലക്ഷത്തോളം രൂപയാണ് ഇവര്‍ പലരില്‍നിന്നായി വാങ്ങിയത്.
Photo Courtesy: Google/ images are subject to copyright

