ടിവി റേറ്റിംഗിൽ വൻ അഴിച്ചുപണി! ലാൻഡിംഗ് പേജ് ഇനി കണക്കിലെടുക്കില്ല; കേന്ദ്രത്തിന്റെ പുതിയ പോളിസി പുറത്തിറങ്ങി
രാജ്യത്തെ ടെലിവിഷൻ റേറ്റിംഗ് സംവിധാനത്തിൽ സുതാര്യത ഉറപ്പാക്കുന്നതിനായി വിപ്ലവകരമായ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ പുതിയ ‘ടിവി റേറ്റിംഗ് പോളിസി 2026’ പുറത്തിറക്കി. 2014-ലെ കാലഹരണപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾക്ക് പകരമായി കൊണ്ടുവന്ന ഈ നയം, റേറ്റിംഗിലെ കൃത്രിമങ്ങൾ തടയുന്നതിനും കൂടുതൽ ഏജൻസികളെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിനും ലക്ഷ്യമിടുന്നു.
പുതിയ പരിഷ്കാരപ്രകാരം, ടിവി ഓൺ ചെയ്യുമ്പോൾ ആദ്യം തെളിയുന്ന ലാൻഡിംഗ് പേജുകൾ വഴി ലഭിക്കുന്ന കാഴ്ചക്കാരെ ഇനി മുതൽ റേറ്റിംഗിൽ ഉൾപ്പെടുത്തില്ല. ലാൻഡിംഗ് പേജുകളെ വെറും മാർക്കറ്റിംഗ് ടൂൾ മാത്രമായി പരിഗണിക്കുന്നതോടെ, പണം നൽകി ചാനലുകൾ റേറ്റിംഗ് വർദ്ധിപ്പിക്കുന്ന രീതിക്ക് അന്ത്യമാകും. കൂടാതെ, കൂടുതൽ ഏജൻസികൾക്ക് ഈ രംഗത്തേക്ക് കടന്നുവരാൻ അവസരമൊരുക്കുന്നതിനായി, നിലവിലുണ്ടായിരുന്ന 20 കോടി രൂപയുടെ നെറ്റ് വർത്ത് നിബന്ധന 5 കോടി രൂപയായി സർക്കാർ വെട്ടിക്കുറച്ചു. ഇത് വിപണിയിൽ ആരോഗ്യകരമായ മത്സരവും സുതാര്യതയും വർദ്ധിപ്പിക്കാൻ സഹായിക്കും.
നിലവിൽ രാജ്യത്ത് ടിവി റേറ്റിംഗ് നിശ്ചയിക്കുന്ന ബാർക്കിന്റെ (BARC) കുത്തക അവസാനിപ്പിക്കാനും കൃത്യമായ കണക്കുകൾ ലഭ്യമാക്കാനും പുതിയ പോളിസി സഹായിക്കും. ഇതിന്റെ ഭാഗമായി സാമ്പിൾ ശേഖരിക്കുന്ന വീടുകളുടെ എണ്ണം ഘട്ടംഘട്ടമായി 1.2 ലക്ഷമായി ഉയർത്തണമെന്നും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളെയും കണക്റ്റഡ് ടിവികളെയും റേറ്റിംഗിന്റെ പരിധിയിൽ കൊണ്ടുവരണമെന്നും പുതിയ നയം നിർദ്ദേശിക്കുന്നു.
മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഏജൻസികൾക്കെതിരെ സസ്പെൻഷനും കനത്ത പിഴയും ഉൾപ്പെടെയുള്ള കർശന നടപടികളും ഇതിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. പ്രേക്ഷകരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി ഡാറ്റാ പ്രൊട്ടക്ഷൻ നിയമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടായിരിക്കും ഇനി മുതൽ പ്രേക്ഷകരുടെ താൽപ്പര്യങ്ങൾ അളക്കുന്നത്.
പുതിയ നയം അനുസരിച്ച് 50 ശതമാനം ബോർഡ് അംഗങ്ങളും സ്വതന്ത്ര ഡയറക്ടർമാരായിരിക്കണം. നിയമങ്ങൾ ലംഘിക്കുന്ന ഏജൻസികൾക്ക് മൂന്ന് മാസം വരെ സസ്പെൻഷനും പിഴയും ഉൾപ്പെടെയുള്ള ശിക്ഷകൾ നൽകാനും നയത്തിൽ വ്യവസ്ഥയുണ്ട്. 10 ദിവസത്തിനകം പരാതി പരിഹാരത്തിന് നോഡൽ ഓഫീസർമാരെ നിയമിക്കണം. ഇപ്പോഴുള്ള ഏജൻസികൾ ആറ് മാസത്തിനകം നടപടി പൂർത്തിയാക്കണം.
Photo Courtesy: Google/ images are subject to copyright

