സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്; മലയാളിയായ എസ്. ശ്രുതിക്ക് 18-ാം റാങ്ക്
2025 ലെ സിവിൽ സർവീസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. രാജസ്ഥാനിൽ നിന്നുള്ള അനുജ് അഗ്നിഹോത്രിയാണ് ഒന്നാം റാങ്ക് നേടിയത്. രാജേശ്വരി സുവേ രണ്ടാം റാങ്കും അഖൻഷ് ദള്ളിൻ മൂന്നാം റാങ്കും നേടി.
ആദ്യ പത്തിൽ മലയാളികൾക്ക് സ്ഥാനം ലഭിച്ചില്ല. മലയാളിയായ എസ്. ശ്രുതി 18-ാം റാങ്ക് നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. മറ്റൊരു മലയാളിയായ സിദ്ധാർത്ഥ് എം. ജോയ് 271-ാം റാങ്ക് നേടി. സിദ്ധാർത്ഥ് മുമ്പ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയിരുന്നു.
പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിലൂടെ ഫലം പരിശോധിക്കാവുന്നതാണ്. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ പേരും റോൾ നമ്പറും പിഡിഎഫായി വെബ്സൈറ്റിലെ ‘Final Result’ എന്ന വിഭാഗത്തിൽ ലഭ്യമാണ്.
2025 മേയ് 25-ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് ഈ വർഷത്തെ തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയത്. തുടർന്ന് ഓഗസ്റ്റ് 22 മുതൽ 31 വരെ മെയിൻ പരീക്ഷകൾ നടന്നു. ഈ വർഷം ആകെ 958 പേരാണ് സിവിൽ സർവീസ് പരീക്ഷയിൽ യോഗ്യത നേടിയത്. ഇതിൽ 180 പേർക്ക് ഐ.എ.എസ്, 55 പേർക്ക് ഐ.എഫ്.എസ്, 150 പേർക്ക് ഐ.പി.എസ് സർവീസുകളിലേക്ക് അവസരം ലഭിച്ചു. ഐഎഎസും ഐഎഫ്എസും ഐപിഎസും അടക്കം 23 പോസ്റ്റുകളിലേക്കാണ് നിയമനം.
958 പേരാണ് ആകെ ഇത്തവണ സിവിൽ സര്‍വീസിന് പരീക്ഷയിൽ വിജയിച്ച് അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. മലയാളിയായ അതിഥി കൃഷ്ണദേവ് 451ാം റാങ്കും കരസ്ഥമാക്കി. തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെഎസ് ശ്രീജ 57ാം റാങ്കും കോഴിക്കോട് സ്വദേശി അജയ് ആര്‍ രാജ് 109ാം റാങ്കും നേടി. ജന്മനാ കാഴ്ചാപരിമിതിയുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥിയായ അജയ് ആര്‍ രാജിന്‍റേത് തിളക്കമുള്ള നേട്ടമായി മാറി.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കേഡർ അനുവദിക്കുന്നതിനായുള്ള തുടർനടപടികളും നിയമന നടപടികളും ഉടനെ ആരംഭിക്കും. മെറിറ്റ് അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ പട്ടികയിൽ ക്രമീകരിച്ചിരിക്കുന്നത്.
Photo Courtesy: Google/ images are subject to copyright

