കുട്ടികളുടെ സുരക്ഷയിൽ വീഴ്ച: മെറ്റാ 375 മില്യൺ ഡോളർ പിഴയൊടുക്കാൻ വിധി
കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതിനും പ്ലാറ്റ്‌ഫോമുകളുടെ സുരക്ഷയെക്കുറിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതിനും സോഷ്യൽ മീഡിയ ഭീമനായ മെറ്റയ്ക്ക് (Meta) യുഎസിലെ ന്യൂ മെക്‌സിക്കോ കോടതി 37.5 കോടി ഡോളർ (ഏകദേശം 3,100 കോടി രൂപ) പിഴ വിധിച്ചു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകൾ കുട്ടികളെ അപകടത്തിലാക്കുന്നു എന്ന വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് സാന്താ ഫേയിലെ ജൂറി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. കുട്ടികളുടെ ഓൺലൈൻ സുരക്ഷയുമായി ബന്ധപ്പെട്ട് മെറ്റ നേരിടുന്ന ചരിത്രപരമായ ആദ്യത്തെ ജൂറി വിധിയാണിത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അൽഗോരിതങ്ങൾ കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നവർക്ക് എളുപ്പത്തിൽ കണ്ടെത്താൻ സാഹചര്യം ഒരുക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. തങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ കുട്ടികൾക്ക് സുരക്ഷിതമാണെന്ന് മെറ്റാ അവകാശപ്പെടുമ്പോഴും, പ്രായപൂർത്തിയാകാത്തവരെ ലക്ഷ്യമിട്ടുള്ള ചൂഷണങ്ങൾ തടയാൻ കമ്പനി മതിയായ നടപടികൾ സ്വീകരിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളുടെ സുരക്ഷയേക്കാൾ ലാഭത്തിന് മുൻഗണന നൽകുന്ന കമ്പനിയുടെ നയങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതാണ് ഈ വിധിയെന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു.
ഈ വിധി വരും ദിവസങ്ങളിൽ ലോകമെമ്പാടും മെറ്റ നേരിടുന്ന സമാനമായ മറ്റ് കേസുകളിലും വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. എന്നാൽ വിധിയിൽ അതൃപ്തി രേഖപ്പെടുത്തിയ മെറ്റാ ഇതിനെതിരെ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ്. കുട്ടികളുടെ സുരക്ഷയ്ക്കായി തങ്ങൾ വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നുണ്ടെന്നുമാണ് കമ്പനിയുടെ വാദം.
അതേസമയം, മേയ് 4-ന് ആരംഭിക്കുന്ന കേസിലെ രണ്ടാം ഘട്ട വിചാരണയിൽ മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ പ്രായപരിശോധന (Age verification) കർശനമാക്കുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങൾ വരുത്താൻ കോടതി ഉത്തരവിട്ടേക്കാം. ലോസ് ആഞ്ജലിസിലും സമാനമായ മറ്റൊരു കേസ് മെറ്റയ്ക്കും യൂട്യൂബിനുമെതിരെ നടക്കുന്നുണ്ട്.
Photo Courtesy: Google/ images are subject to copyright

