ബ്രഹ്‌മോസ് മിസൈലിന് ആഗോള ആവശ്യം; ഇന്ത്യയ്ക്ക് 500 കോടി ഡോളറിന്റെ നേട്ടം
ഇന്ത്യയുടെ അത്യാധുനിക സൂപ്പർസോണിക് ക്രൂയിസ് മിസൈലായ ബ്രഹ്‌മോസ് മിസൈൽ ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടുന്നു. 2025 മെയ് മാസത്തിൽ ഇന്ത്യ–പാകിസ്താൻ സംഘർഷത്തിനിടെ നടന്ന ഓപ്പറേഷൻ സിന്ദൂർ സമയത്തെ മിസൈൽ കാഴ്ച്ചവെച്ച പ്രകടനമാണ് നിരവധി രാജ്യങ്ങളെ ബ്രഹ്‌മോസിലേക്ക് ആകർഷിക്കുന്നത്.
സംഘർഷകാലത്ത് പാകിസ്താനിലെ നൂർ ഖാൻ ബേസ് പോലുള്ള സൈനിക ലക്ഷ്യങ്ങളിൽ ബ്രഹ്‌മോസ് കനത്ത നാശനഷ്ടങ്ങൾ വരുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിലാണ് ബ്രഹ്‌മോസ് സഞ്ചരിക്കുന്നത്. ലിക്വിഡ്-ഫ്യൂവൽ റാംജെറ്റ് എൻജിൻ ഉപയോഗിക്കുന്ന ഈ മിസൈലിന് റഡാറുകളിൽനിന്ന് ഒളിഞ്ഞുമാറി പറക്കാനുള്ള കഴിവും ഉണ്ട്.
ഇതോടെ ഏഷ്യ മുതൽ ലാറ്റിനമേരിക്ക വരെ നിരവധി രാജ്യങ്ങൾ ബ്രഹ്‌മോസ് വാങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ചതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഇതുവഴി ഇന്ത്യയ്ക്ക് ഏകദേശം 500 കോടി ഡോളറിന്റെ പ്രതിരോധ കയറ്റുമതി സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിൽ നിന്ന് ആദ്യമായി മിസൈൽ വാങ്ങിയ രാജ്യം ഫിലിപ്പൈൻസ് ആണ്. തീരദേശ പ്രതിരോധത്തിനായി ഏകദേശം 37.5 കോടി ഡോളറിന്റെ കരാറാണ് ഇന്ത്യയും ഫിലിപ്പീൻസും തമ്മിൽ ഒപ്പിട്ടത്. ഇതിന്റെ ഭാഗമായി ബ്രഹ്‌മോസ് മിസൈൽ സംവിധാനങ്ങൾ ഫിലിപ്പീൻസിന് ഇതിനകം തന്നെ ഇന്ത്യ കൈമാറിക്കഴിഞ്ഞു.
ഇതിനൊപ്പം ഇന്തോനേഷ്യയും ഇന്ത്യയിൽ നിന്ന് ബ്രഹ്‌മോസ് മിസൈൽ വാങ്ങുന്നതിനായി അന്തിമഘട്ട ചർച്ചകളിലാണ്. കൂടാതെ വിയറ്റ്നാമുമായി ഏകദേശം 70 കോടി ഡോളറിന്റെ മിസൈൽ ഇടപാടിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.
അതേസമയം മലേഷ്യ തങ്ങളുടെ Sukhoi Su‑30MKM യുദ്ധവിമാനങ്ങളിൽ ഘടിപ്പിക്കാവുന്ന ബ്രഹ്‌മോസ് മിസൈലുകൾ വാങ്ങാനുള്ള താത്പര്യവും പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിരോധ രംഗത്ത് ഇന്ത്യയുടെ സാങ്കേതിക ശേഷിയും കയറ്റുമതിയും ഉയരുന്നുവെന്നതിന് ഇതു വലിയ തെളിവായാണ് വിലയിരുത്തൽ.
Photo Courtesy: Google/ images are subject to copyright

