പാകിസ്ഥാന് യുഎഇയുടെ ‘എട്ടിന്റെ പണി’! വായ്‌പയായി കൊടുത്ത 3.24 ലക്ഷം കോടി രൂപ ഉടൻനൽകണം
പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്ന പശ്ചാത്തലത്തിൽ പാകിസ്ഥാനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ (യുഎഇ) നീക്കം. പാകിസ്ഥാന് വായ്പയായി നൽകിയ 3.5 ബില്യൺ യുഎസ് ഡോളർ (ഏകദേശം 29,000 കോടിയിലധികം രൂപ) അടിയന്തരമായി തിരികെ നൽകണമെന്ന് യുഎഇ ആവശ്യപ്പെട്ടു. ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് ഗൾഫ് മേഖലയിലുണ്ടായ അനിശ്ചിതത്വമാണ് ഈ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
യുഎഇയുടെ ആവശ്യം പരിഗണിച്ച്, മുഴുവൻ തുകയും ഏപ്രിൽ മാസാവസാനത്തോടെ തന്നെ തിരികെ നൽകാൻ പാകിസ്ഥാൻ തീരുമാനിച്ചതായി പാക് കാബിനറ്റ് മന്ത്രി സ്ഥിരീകരിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പാകിസ്ഥാന് ഈ തുക ഒന്നിച്ച് കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാകും. എന്നിരുന്നാലും, യുഎഇയുമായുള്ള സുഹൃദ്ബന്ധം കണക്കിലെടുത്ത് തുക കൈമാറാനുള്ള നടപടികൾ വേഗത്തിലാക്കുകയാണ് പാക് സർക്കാർ.
അതേസമയം, കുടിശ്ശിക തുകയുടെ ഒരു ഭാഗം പാകിസ്ഥാനിലെ വിവിധ പദ്ധതികളിൽ നിക്ഷേപമാക്കി മാറ്റാനുള്ള ചർച്ചകളും സമാന്തരമായി നടക്കുന്നുണ്ടെന്ന് ‘ദി എക്സ്പ്രസ് ട്രിബ്യൂൺ’ റിപ്പോർട്ട് ചെയ്തു. യുഎഇയുമായുള്ള നയതന്ത്ര ബന്ധം വഷളാകാതിരിക്കാനും ഒപ്പം സാമ്പത്തിക ആഘാതം കുറയ്ക്കാനുമാണ് പാകിസ്ഥാൻ ഈ നീക്കത്തിലൂടെ ശ്രമിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധം നീണ്ടുപോയാൽ വരും ദിവസങ്ങളിൽ കൂടുതൽ ഗൾഫ് രാജ്യങ്ങൾ സമാനമായ നിലപാട് സ്വീകരിക്കുമോ എന്ന ആശങ്കയിലാണ് പാകിസ്ഥാൻ.
Photo Courtesy: Google/ images are subject to copyright

