അമേരിക്ക-ഇറാൻ സംഘർഷം മുറുകുന്നു: എണ്ണവിലയിൽ 6 ശതമാനം വർധന; ആശങ്കയിൽ ലോകരാജ്യങ്ങൾ
അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര തർക്കം രൂക്ഷമായതോടെ ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു. ഇതോടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ ആറ് ശതമാനത്തിലേറെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 96.49 ഡോളറിലേക്കും യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് വില 90.38 ഡോളറിലേക്കും കുതിച്ചുയർന്നു. വെടിനിർത്തൽ കരാർ ലംഘിച്ച് ഇരുരാജ്യങ്ങളും കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്. വെള്ളിയാഴ്ച എണ്ണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും പുതിയ സംഘർഷങ്ങളോടെ വിപണി വീണ്ടും അസ്ഥിരമായി.
ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ ചരക്കുകപ്പൽ അമേരിക്കൻ സൈന്യം പിടിച്ചെടുത്തതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ടാംഘട്ട സമാധാന ചർച്ചകളിൽ നിന്ന് പിന്മാറുന്നതായി ഇറാൻ പ്രഖ്യാപിച്ചു. ഇറാന്റെ നീക്കത്തിനെതിരെ വ്യോമാക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി ട്രംപും രംഗത്തെത്തിയിട്ടുണ്ട്. ലോകത്തെ മൊത്തം എണ്ണവിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന പാതയാണ് ഹോർമുസ് കടലിടുക്ക്. അമേരിക്കൻ ഉപരോധത്തിന് മറുപടിയായി ഇറാൻ ഇടയ്ക്കിടെ ഈ പാത അടയ്ക്കുന്നത് ആഗോള എണ്ണ വിതരണ ശൃംഖലയെ സാരമായി ബാധിക്കുന്നുണ്ട്.
നേരത്തെ ഹോർമുസ് പാത തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറായെന്നും പാത അടയ്ക്കില്ലെന്ന് ട്രംപ് ഉറപ്പുനൽകിയതായും റിപ്പോർട്ടുകൾ വന്നതിനെത്തുടർന്നാണ് വെള്ളിയാഴ്ച വിപണിയിൽ വില കുറഞ്ഞത്. ഇതിന്റെ ഭാഗമായി ശനിയാഴ്ച എണ്ണയും വളവും ഉൾപ്പെടെയുള്ള സാധനങ്ങളുമായി 20 കപ്പലുകൾ ഈ പാതയിലൂടെ കടന്നുപോയിരുന്നു. മാർച്ച് ഒന്നിന് ശേഷം ഇത്രയധികം കപ്പലുകൾ ഒരേസമയം ഈ വഴി കടന്നുപോകുന്നത് ആദ്യമായായിരുന്നു. എന്നാൽ പുതിയ തർക്കങ്ങൾ ഉടലെടുത്തതോടെ ഈ ആശ്വാസം താൽക്കാലികമായി അവസാനിച്ചിരിക്കുകയാണ്.
നിലവിലെ സാഹചര്യത്തിൽ കപ്പൽ ഉടമകൾ കടുത്ത ആശങ്കയിലാണ്. ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധവും അതിനെതിരെ ഇറാൻ സ്വീകരിക്കുന്ന പ്രത്യാക്രമണങ്ങളും അന്താരാഷ്ട്ര വ്യാപാര മേഖലയിൽ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിക്കുന്നത്. ഹോർമുസ് പാത വീണ്ടും അടഞ്ഞത് വരും ദിവസങ്ങളിൽ ആഗോളതലത്തിൽ ഇന്ധനവില ഇനിയും വർദ്ധിക്കാൻ കാരണമായേക്കും.
Photo Courtesy: Google/ images are subject to copyright

