യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ മിസൈലുകൾ; ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്ന് നിർദ്ദേശം.
യുഎസ്-ഇറാൻ സംഘർഷം മൂർച്ഛിക്കുന്നതിനിടെ ഗൾഫ് മേഖലയെ മുൾമുനയിലാക്കി ഇറാന്റെ മിസൈലാക്രമണം. വ്യാഴാഴ്ച രാത്രി യുഎഇയെ ലക്ഷ്യമിട്ട് ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ, ഇറാന്റെ നീക്കത്തെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി തടഞ്ഞുവരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, മിസൈലാക്രമണത്തിന് പിന്നാലെ ഹോർമുസ് കടലിടുക്കിൽ യുഎസ്-ഇറാൻ സേനകൾ തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ നടന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാനിലെ ക്യുഷ്ം തുറമുഖത്തിനും ബന്ദർ അബ്ബാസിനും നേരെ അമേരിക്കൻ വ്യോമസേന മിന്നലാക്രമണം നടത്തിയതായി യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. മേഖലയിൽ സംഘർഷം അതിരൂക്ഷമായതോടെ അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. സൈനിക നീക്കങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് മേഖല അതീവ ജാഗ്രതയിലാണ്.
Photo Courtesy: Google/ images are subject to copyright

