യുഡിഎഫ് സെഞ്ച്വറിക്കരികിൽ; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് 2 ദിവത്തിനകം തീരുമാനിക്കുമെന്ന് വി.ഡി. സതീശൻ
കേരളത്തിൽ യുഡിഎഫിന് ഭരണത്തുടർച്ച നഷ്ടപ്പെടുത്തിയ എൽഡിഎഫിനെ തൂത്തെറിഞ്ഞുകൊണ്ട് ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് രണ്ട് ദിവസത്തിനകം തീരുമാനിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിജയത്തിന് പിന്നാലെ യുഡിഎഫ് ചർച്ചകൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് മുൻപ് താൻ നടത്തിയ പ്രസ്താവനകളെ സതീശൻ വീണ്ടും ഓർമ്മിപ്പിച്ചു. “ഞാൻ വനവാസത്തിന് പോകുമെന്ന് അഹന്തയുടെ ഭാഷയിൽ പറഞ്ഞിട്ടില്ല. പക്ഷേ, തോറ്റാൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന് പറഞ്ഞിരുന്നു. ഏൽപ്പിച്ച ഉത്തരവാദിത്വം നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാണ് തുടരുന്നത്? പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തപ്പോൾ യുഡിഎഫിനെ തിരികെ കൊണ്ടുവരുമെന്ന് ദേശീയ നേതൃത്വത്തിന് നൽകിയ വാക്ക് പാലിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത് മതേതര കേരളം എഴുതിയ വിധിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. പുതിയ തലമുറയുടെ ഭാവിയാണ് യുഡിഎഫെന്ന് ജനങ്ങൾ വിശ്വസിക്കുന്നു. അമ്പലപ്പുഴ, തളിപ്പറമ്പ്, പയ്യന്നൂർ തുടങ്ങിയ സിപിഎം കോട്ടകളിൽ യുഡിഎഫ് അവിശ്വസനീയമായ മുന്നേറ്റമാണ് നടത്തിയത്.
സിപിഎം കോട്ടകളിൽ വിള്ളൽ വീണു. യുഡിഎഫ് കുടുംബത്തിന് പുറത്തുള്ളവരും സിപിഎം തോൽക്കണമെന്ന് ആഗ്രഹിച്ചു. ഉത്തമരായ കമ്യൂണിസ്റ്റുകാരോട് ചിരിക്കാനാണ് ഞങ്ങൾ അണികളോട് പറഞ്ഞത്. യഥാർത്ഥ നെഹ്‌റുവിയൻ ഇടതുപക്ഷം നമ്മളാണെന്ന സന്ദേശം ജനങ്ങൾ ഏറ്റെടുത്തു.
100-ൽ കൂടുതൽ സീറ്റുകൾ നേടുമെന്ന് താൻ പറഞ്ഞപ്പോൾ പലരും പരിഹസിച്ചു. എന്നാൽ ഇപ്പോൾ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നിലേക്കാണ് നീങ്ങുന്നത്.
സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യ ധാരണ അണികൾ തന്നെ പൊളിച്ചെഴുതിയെന്ന് സതീശൻ ആരോപിച്ചു. എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകൾ പലതും യുഡിഎഫ് പിടിച്ചെടുത്തു. കേരള മാതൃകയിലുള്ള മതേതര വികാരമാണ് ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മാണി ഗ്രൂപ്പിനോട് വാതിൽ തുറന്നിട്ടിരുന്നെങ്കിലും അവർ വന്നില്ലെന്നും ‘ടീം യുഡിഎഫിന്റെ’ ഒത്തൊരുമിച്ചുള്ള പ്രവർത്തനമാണ് ഈ വലിയ വിജയത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹർത്താലോ ബന്ദോ നടത്താതെ ജനകീയ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവന്നാണ് ഈ വിജയം നേടിയതെന്നും കേരളത്തെ രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തിക്കാൻ യുഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
Photo Courtesy: Google/ images are subject to copyright

