നടി അൻസിബയുടെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി നിർദേശം
നടിയും താരസംഘടനയായ ‘അമ്മ’യുടെ മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. തനിക്കെതിരെ വർഗീയ പരാമർശവും വ്യക്തിയധിക്ഷേപവും നടത്തിയെന്ന് കാണിച്ച് അൻസിബ സമർപ്പിച്ച ഹർജിയിലാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയുടെ നിർണായക ഇടപെടൽ. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള പരാതിയിലെ എല്ലാ ആരോപണങ്ങളും വിശദമായി അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു.
ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയെന്ന് ആരോപിച്ച് അൻസിബ നേരത്തെ പോലീസിനെ സമീപിച്ചിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതി പിന്നീട് ഡിജിപിക്ക് കൈമാറുകയും, തുടർന്ന് അന്വേഷണം നടത്താൻ എസിപിക്ക് ഡിജിപി നിർദേശം നൽകുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കടവന്ത്ര പോലീസ് പ്രാഥമിക പരിശോധന നടത്തുകയും അൻസിബയുടെയും ടിനി ടോമിന്റെയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ, പരാതിയിൽ കേസെടുക്കാൻ തക്ക തെളിവുകളില്ലെന്ന നിലപാടാണ് കടവന്ത്ര പോലീസ് സ്വീകരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് എസിപിക്ക് റിപ്പോർട്ടും കൈമാറിയിരുന്നു.
പോലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്. അൻസിബയുടെ ഹർജി പരിഗണിച്ച കോടതി പോലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. പോലീസിന്റെ പ്രാഥമിക റിപ്പോർട്ട് പരിശോധിച്ച ശേഷമാണ്, ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ കേസെടുത്ത് കൃത്യമായ അന്വേഷണം നടത്താൻ മജിസ്‌ട്രേറ്റ് കോടതി പോലീസിന് കർശന നിർദേശം നൽകിയത്.
Photo Courtesy: Google/ images are subject to copyright

