മഞ്ഞുമ്മൽ ബോയ്സിൽ പണം മുടക്കിയത് മറ്റുള്ളവർ; ലാഭം തട്ടിയത് നിർമാതാക്കൾ! 1000 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു
ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നിർണ്ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. കേസിൽ പ്രതികളായ ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയ ആയിരത്തോളം പേജുകൾ വരുന്ന വിശദമായ കുറ്റപത്രമാണ് കോടതിക്ക് മുൻപാകെ സമർപ്പിച്ചിരിക്കുന്നത്. നിർമാതാക്കൾക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തലുകളാണ് കുറ്റപത്രത്തിലുള്ളത്.
സിനിമയുടെ നിർമാണത്തിനായി പ്രതികൾ സ്വന്തം കൈയിൽ നിന്നും പണം മുടക്കിയിട്ടില്ലെന്നും, നിക്ഷേപകരെ വഞ്ചിക്കണമെന്ന കൃത്യമായ ഉദ്ദേശത്തോടെയാണ് ഇവർ തട്ടിപ്പ് നടത്തിയതെന്നും കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് കേട്ടിലെ പ്രധാന പ്രതികൾ. പ്രതികളുടെ ഉടമസ്ഥതയിലുള്ള ‘പറവ ഫിലിംസ് എൽഎൽപി’ എന്ന കമ്പനി, മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമ്മാണത്തിനായി നിക്ഷേപം ആവശ്യപ്പെട്ടതിനെത്തുടർന്നാണ് പരാതിക്കാരൻ പണം നൽകിയത്.
സിനിമയുടെ ലാഭത്തിന്റെ 40 ശതമാനം നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ തന്നിൽ നിന്നും ഏഴു കോടി രൂപ തട്ടിയെടുത്തുവെന്ന് കാണിച്ച് അരൂർ സ്വദേശിയായ സിറാജ് വലിയത്തറ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച പരാതിയാണ് ഈ കേസിലേക്ക് നയിച്ചത്. കേസിൽ പ്രതികളായ സൗബിൻ ഷാഹിർ അടക്കമുള്ളവർക്ക് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെ വരും ദിവസങ്ങളിൽ കോടതിയിൽ വിചാരണാ നടപടികൾ ആരംഭിക്കും.
നേരത്തെ, ഈ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഉൾപ്പെടെയുള്ള 12 കേന്ദ്രങ്ങളിൽ ഇഡി ഒരേസമയം റെയ്ഡ് നടത്തിയിരുന്നു. അന്ന് സിപീഎം ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയും, റെയ്ഡിനെത്തിയ ഇഡി വാഹനങ്ങൾക്ക് നേരെ കടുത്ത ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. കോടതിയുടെ പുതിയ ഉത്തരവോടെ കേസ് വീണ്ടും സജീവമാകുന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ വൻ പുകിലുകൾക്കാണ് വഴിയൊരുങ്ങുന്നത്.
Photo Courtesy: Google/ images are subject to copyright

