ഇന്ത്യ ഉൾപ്പെടെയുള്ള 60 രാജ്യങ്ങൾക്ക് വീണ്ടും തിരിച്ചടി; ഇറക്കുമതി തീരുവ വർധിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
ഇന്ത്യ ഉൾപ്പെടെയുള്ള 60 രാജ്യങ്ങൾക്ക് വീണ്ടും ഇറക്കുമതി തീരുവ വർധിപ്പിച്ച് യു.എസ് ഭരണകൂടം. നിർബന്ധിത തൊഴിലിലൂടെ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങൾക്കാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശപ്രകാരം പുതിയ കസ്റ്റംസ് തീരുവ പ്രഖ്യാപിച്ചത്. പുതിയ ഉത്തരവ് അനുസരിച്ച് ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങൾക്ക് 10 ശതമാനവും മറ്റ് രാജ്യങ്ങൾക്ക് 12.5 ശതമാനവുമാണ് ഇറക്കുമതി തീരുവ ഏർപ്പെടുത്തിയിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ ഇന്ത്യയ്ക്ക് 12.5 ശതമാനം തീരുവയായിരുന്നു നിർദ്ദേശിച്ചിരുന്നത്. എന്നാൽ തൊഴിൽ നിയമങ്ങളിലെ ഭേദഗതികളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും ഇന്ത്യയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഇത് 10 ശതമാനമായി കുറയ്ക്കുകയായിരുന്നു. പുതിയ തീരുവകൾ വെള്ളിയാഴ്ച പുലർച്ചെ അർദ്ധരാത്രിയോടെ പ്രാബല്യത്തിൽ വരുമെന്ന് യു.എസ് ട്രേഡ് റെപ്രസെന്റേറ്റീവിന്റെ ഓഫീസ് അറിയിച്ചു.
ഇന്ത്യയ്ക്ക് പുറമേ യുകെ, കാനഡ, മെക്സിക്കോ, ബംഗ്ലാദേശ്, പാകിസ്താൻ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾക്കും 10 ശതമാനം താരിഫാണ് ബാധകമാവുക. അതേസമയം യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചില ഉൽപ്പന്നങ്ങൾക്ക് 10 മുതൽ 12.5 ശതമാനം വരെ തീരുവ ബാധകമായിരിക്കും.
1974-ലെ യു.എസ് ട്രേഡ് ആക്ടിന്റെ സെക്ഷൻ 301 പ്രകാരമാണ് യു.എസ് ട്രേഡ് റപ്രസന്റേറ്റീവ് ജാമീസൺ ഗ്രീർ പുതിയ താരിഫുകൾ പുറപ്പെടുവിച്ചത്. നേരത്തെ ട്രംപ് പ്രഖ്യാപിച്ച തീരുവകൾ യു.എസ് സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്നാണ് സെക്ഷൻ 301 പ്രകാരമുള്ള പുതിയ നിയമപരമായ വഴി ട്രംപ് ഭരണകൂടം സ്വീകരിച്ചത്.
എന്നാൽ, സാമ്പത്തിക മേഖലയ്ക്ക് ആശ്വാസമായി എണ്ണ, ഗ്യാസ്, വളങ്ങൾ, ചില ഭക്ഷ്യവസ്തുക്കൾ എന്നിവയെ പുതിയ തീരുവയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, ഇറക്കുമതി വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യാപാരികൾക്ക് സമയം അനുവദിക്കുന്നതിനായി പുതിയ തീരുവ നടപ്പിലാക്കുന്നതിൽ താൽക്കാലിക ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
Photo Courtesy: Google/ images are subject to copyright

