വൻ വിവാദങ്ങൾക്കിടെ ധനബിൽ പാസാക്കി; നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്, മദ്യനയത്തെച്ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ
കടുത്ത രാഷ്ട്രീയ വടംവലികൾക്കും വിവാദങ്ങൾക്കും ഒടുവിൽ, വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന ഉൾപ്പെടുത്തിയ ധനബിൽ നിയമസഭ പാസാക്കി. യു.ഡി.എഫിലെ തന്നെ ചില വിമർശകരെയും പ്രതിപക്ഷത്തെയും ലക്ഷ്യമിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ സഭയിൽ നടത്തിയ പരാമർശങ്ങളും, ഇതിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉയർത്തിയ കടുത്ത ആരോപണങ്ങളും സഭയെ പ്രകോപിപ്പിച്ചു. ഒടുവിൽ പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്.
ബജറ്റിന്റെ തിളക്കം കെടുത്താൻ പ്രതിപക്ഷത്തിനൊപ്പം ചിലരും കൂടിയെന്ന് യു.ഡി.എഫിലെ ആഭ്യന്തര വിമർശകരെ സൂചിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇത്തരം സമ്മർദ്ദങ്ങൾക്കൊന്നും വഴങ്ങുന്ന സർക്കാരല്ല ഇതെന്ന് വ്യക്തമാക്കിയ അദ്ദേഹം, യു.ഡി.എഫിൽ മാത്രമല്ല കേരളത്തിലാകെ മദ്യനയം ചർച്ച ചെയ്യാൻ തയ്യാറാണെന്നും കൂട്ടിച്ചേർത്തു. കർഷകർക്കായി കൊണ്ടുവന്ന മദ്യനയ ഭേദഗതി വൻകിടക്കാർക്കായി അട്ടിമറിച്ചുവെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കർഷകർക്ക് വേണ്ടിയുള്ളതാണെങ്കിൽ ബക്കാർഡി പോലുള്ള വൻകിട കമ്പനികളുമായി എന്തിനായിരുന്നു ചർച്ചയെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച നടപടി ബജറ്റിൽ ഒളിച്ചുകടത്തിയതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. നിയമസഭയ്ക്ക് മുകളിൽ എക്സിക്യൂട്ടീവിനെ പ്രതിഷ്ഠിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സബ്ജക്ട് കമ്മിറ്റിക്ക് പോലും വിടാതെ ബിൽ പാസാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ധനബില്ലിന്റെ ചർച്ച ബഹിഷ്കരിച്ചു.
എന്നാൽ, വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി വേണമെന്ന നിർദ്ദേശം ബജറ്റിൽ തന്നെ ഉള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിച്ചടിച്ചു. ബജറ്റിലെ നികുതി നിർദ്ദേശം ധനബില്ലിലാണ് വരിക എന്ന് അറിയാത്തയാളാണോ മുൻ മുഖ്യമന്ത്രിയെന്നും അദ്ദേഹം ചോദിച്ചു. മുൻ ഇടത് ഭരണകാലത്തെ ഫയൽ കുറിപ്പുകൾ സഭയിൽ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിരോധം. വീര്യം കുറഞ്ഞ മദ്യം മദ്യാസക്തി കുറയ്ക്കുമെന്ന് മുൻപ് പറഞ്ഞത് ഇടതുപക്ഷമാണ്. ബിയറിനും വൈനിനും തുല്യമായ നികുതി വേണമെന്നാണ് അന്ന് ഫയലിൽ എഴുതിയത്. മറ്റു സംസ്ഥാനങ്ങളെക്കാൾ ഉയർന്ന നികുതിയാണ് നിലവിൽ യു.ഡി.എഫ് ചുമത്തിയത്. വീര്യം കുറഞ്ഞ മദ്യം വിൽക്കണോ എന്ന് തീരുമാനിക്കേണ്ടത് യു.ഡി.എഫാണെന്നും, വേണ്ടെന്ന് തീരുമാനിച്ചാൽ വിൽക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയത്തെ ചിലർ ഊതിപ്പെരുപ്പിച്ച് വലുതാക്കിയതാണെന്നും അതിലൊന്നും സർക്കാർ വീഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Photo Courtesy: Google/ images are subject to copyright

