കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദ്ദിയും വയറിളക്കവും; രോഗം പടർന്നത് കുടിവെള്ളത്തിലൂടെയെന്ന് സംശയം
![കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദ്ദിയും വയറിളക്കവും; രോഗം പടർന്നത് കുടിവെള്ളത്തിലൂടെയെന്ന് സംശയം കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദ്ദിയും വയറിളക്കവും; രോഗം പടർന്നത് കുടിവെള്ളത്തിലൂടെയെന്ന് സംശയം](https://uniquetimes.in/wp-content/uploads/2024/06/1-13.jpg)
കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ 350ഓളം പേർക്ക് ഛർദ്ദിയും വയറിളക്കവും. കഴിഞ്ഞ ആഴ്ച്ച മുതലാണ് ഫ്ലാറ്റിൽ പ്രശ്‌നങ്ങൾ തുടങ്ങിയത്. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്നാണ് സംശയം. ആരോഗ്യവകുപ്പ് ഫ്ലാറ്റിലെത്തി കുടിവെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി അധികൃതർ അറിയിച്ചു. അഞ്ച് വയസിൽ താഴെയുള്ള 25ലധികം കുഞ്ഞുങ്ങൾക്കും രോഗം പിടിപെട്ടിട്ടുണ്ട്. വെള്ളത്തിൽ ബാക്ടീരിയ സാന്നിധ്യമുണ്ടെന്നാണ് ആരോഗ്യ വകുപ്പ് നടത്തിയ പ്രഥമിക പരിശോധനയിലെ നിഗമനം. എന്നാൽ, പരിശോധനാ ഫലം വന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 15 ടവറുകളിലായി 1268 ഫ്ലാറ്റിൽ 5000ത്തിന് മുകളിൽ ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്.
ഫ്ലാറ്റിലെ കിണറുകൾ, മഴവെള്ളം, ബോർവെൽ, മുനിസിപ്പൽ ലൈൻ തുടങ്ങിയവയാണ് ഫ്ലാറ്റിലെ പ്രധാന ജല സ്രോതസുകൾ. ഇവയിൽ ഏതിൽ നിന്നാണ് രോഗം പടർന്നതെന്നാണ് കണ്ടെത്തേണ്ടത്. നിലവിൽ ഈ സ്രോതസുകൾ എല്ലാം അടച്ച് ടാങ്കർ വഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റിലെ ജല ഉപയോഗം നടത്തുന്നത്. ആരോഗ്യ വകുപ്പ് സ്ഥലത്തെത്തി ജലത്തിന്റെ വിവിധ സാമ്പിളുകൾ ശേഖരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകളും ക്ലോറിനേഷൻ അടക്കമുള്ള നടപടികളും ഉണ്ടാകും. പരിശോധനയിൽ ഫ്ലാറ്റിലെ ഒരാളിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇതു തന്നെയാണോ ഇത്രയും പേർക്ക് അസുഖം വരാൻ കാരണമെന്ന് ഇപ്പോൾ വ്യക്തമല്ല. 50 പേർ സൺ റൈസ് ആശുപത്രിയിലാണ് ചികിത്സ തേടിയത്. നിലവിൽ ആരും ആശുപത്രിയിൽ അഡ്മിറ്റ് അല്ല. വെള്ളത്തിൽ നിന്നുള്ള ബാക്ടീരിയ അണുബാധ തന്നെയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും കൃത്യമായ മുന്നറിയിപ്പ് നൽകിയില്ലെന്ന് അസോസിയേഷനെതിരെ പരാതിയുണ്ട്.
Photo Courtesy: Google/ images are subject to copyright