നിയമസഭയിൽ ബഹളംവച്ച എം.എൽ.എ സച്ചിൻ ദേവിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
നിയമസഭയില്‍ ബഹളംവച്ച ബാലുശ്ശേരി എം.എല്‍.എ സച്ചിൻ ദേവിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കണ്ണൂരിലെ ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയം സംസാരിക്കുന്നതിനിടെയായിരുന്നു സച്ചിൻദേവ് ബഹളം വച്ചത്. തുടർന്ന്, ട്രാൻസ്പോർട്ട് ബസ് ഡ്രൈവറെ റോഡില്‍ തടഞ്ഞ് വിരട്ടിയ സംഭവമല്ല താൻ പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് മറുപടി നല്‍കി.
‘ഞാൻ ട്രാൻസ്പോർട്ട് ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തിയ കാര്യമല്ല പറഞ്ഞത്. ബോംബ് വച്ച കാര്യമാണ് പറഞ്ഞത്. ഇത്രയും ചൂടായി ബഹളം വയ്ക്കേണ്ട കാര്യമില്ല. ഞാൻ ബോംബ് നിർമ്മാണത്തിന്റെ കാര്യമാണ് പറയുന്നത്. സർക്കാർ ഈ ക്രമിനലുകളെ പ്രോത്സാഹിപ്പിക്കുന്നു. സർക്കാരിന്റേയും പോലീസിന്റേയും ഒത്താശയോടെ ബോംബ് നിർമാണ് നടക്കുന്നു. നിരപരാധികള്‍ മരിക്കുകയും സംഘർഷങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്ന ഈ സാഹചര്യത്തെ മറികടക്കാൻ വേണ്ടി ഒരു പ്രവൃത്തിയും സർക്കാർ ചെയ്യുന്നില്ല’, വി.ഡി. സതീശൻ പറഞ്ഞു. മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവും കാറില്‍ സഞ്ചരിക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന് ആരോപിച്ചായിരുന്നു നടുറോഡില്‍ ബസ് തടഞ്ഞത്. തുടർന്ന്, അശ്ലീല ആംഗ്യം കാട്ടിയെന്ന മേയറുടെ പരാതിയില്‍ ഡ്രൈവർക്കെതിരേ പോലീസ് കേസെടുത്തു. മേയർക്കെതിരേ യദുവും പരാതി നല്‍കിയിരുന്നു.
Photo Courtesy: Google/ images are subject to copyright