പോലീസ് സദാചാരഗുണ്ടകളെ സംരക്ഷിക്കുന്നു – പിണറായി വിജയൻ
സദാചാരഗുണ്ടകളെ സംരക്ഷിക്കുന്ന നിലപാടാണു പൊലീസ് കൊച്ചിയില്‍ സ്വീകരിച്ചതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. തന്റെ ഫേസ്ബുക്ക് പേജിലാണ് ചുംബനസമരത്തിലെ പൊലീസ് നടപടിക്കെതിരെ പിണറായിയുടെ വിമര്‍ശനം. സമരം തകര്‍ക്കാന്‍ ആയുധവുമായി വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ത്തി എത്തിയവരെയാണു പൊലീസ് സംരക്ഷിച്ചത്. തടയാന്‍ എത്തിയവരുടെ ആക്രമണമാണു മറൈന്‍ ഡ്രൈവില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.
പൊലീസ് പലപ്രാവശ്യം ലാത്തിവീശുകയും പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുകയും ചെയ്തു, ലാത്തിച്ചാര്‍ജില്‍ മാധ്യമപ്രവര്‍ത്തകരടക്കം നൂറോളം പേര്‍ക്കു പരുക്കേറ്റു എന്നാണു വാര്‍ത്ത.
പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവകാശം ജനാധിപത്യപരമായി അനുവദിക്കപ്പെട്ട നാടാണു നമ്മുടേത്. സാധാരണയില്‍ നിന്നു വ്യത്യസ്തമായ പ്രതിഷേധ രീതികളാകുമ്പോള്‍ യോജിപ്പുള്ളവരും വിയോജിപ്പുള്ളവരും ഉണ്ടാകാം. അങ്ങനെ അനുകൂലിക്കാനും പ്രതികൂലിക്കാനുമുള്ള സ്വാതന്ത്ര്യവും നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍, അതിശയകരമായ ഇരട്ടത്താപ്പാണ് ആ സമരത്തോടും അതില്‍ എതിര്‍പ്പുയര്‍ത്തിയവരോടും സര്‍ക്കാര്‍ സ്വീകരിച്ചത്. പൊലീസിന്റെ പിന്തുണയോടെയാണു വര്‍ഗീയവാദികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രോശപ്രകടനം നടത്തിയത്. പ്രതിഷേധക്കാരെ സംരക്ഷിക്കാനാണു പൊലീസ് നടപടി എന്ന ന്യായീകരണം പരിഹാസ്യമാണ്. ഏതു തലത്തിലുണ്ടാക്കിയ ധാരണയുടെ ബലത്തിലാണ് ഈ സമീപനമെന്നു സര്‍ക്കാര്‍ വ്യക്തമാക്കണം. വര്‍ഗീയശക്തികളുമായി അത്തരമൊരു ധാരണയിലെത്തിയിട്ടുണ്ടോ?
ജനങ്ങളുടെ സൈ്വര ജീവിതത്തെ ആക്രമിക്കാന്‍ ഒരു സദാചാര പൊലീസിനെയും അനുവദിക്കാനാവില്ല. പൊലീസും നിയമ സംവിധാനവും സ്വതന്ത്രമായും നിര്‍ഭയമായും പ്രവര്‍ത്തിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ല. ഇപ്പോള്‍ പൊലീസിനെ സമാധാന ഭഞ്ജകരുടെ സംരക്ഷണത്തിനാണു നിയോഗിക്കുന്നത്. ഇതു കേരളത്തിന് അപമാനകരവും അപകടകരവുമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.