മലയാളത്തിന്റെ കൈപുണ്യം
മാധ്യമ പ്രവര്‍ത്തന രംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ് കന്യക മാനേജിംഗ് എഡിറ്റര്‍ റ്റോഷ്മ ബിജു. മാധ്യമപ്രവര്‍ത്തക, വ്യവസായ സംരംഭക, പാചക വിദഗ്ധ… എന്നിങ്ങനെ വ്യത്യസ്തമേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച റ്റോഷ്മയുടെ അഭിമുഖം വായിക്കാം.
ബിസിനസ്സ് പശ്ചാത്തലത്തില്‍ നിന്നു തികച്ചും വ്യത്യസ്തമായ മാധ്യമ രംഗത്തേക്ക് എത്തിയതിനെക്കുറിച്ച്?
വിവാഹത്തോടെയാണ് ഞാന്‍ മംഗളം കുടുംബത്തിലേക്ക് എത്തുന്നത്. തീര്‍ത്തും വ്യത്യസ്തമായൊരു പശ്ചാത്തലത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഡാഡിക്ക് (അന്തരിച്ച ശ്രീ കെ.പി.വര്‍ക്കി) ടയര്‍ കമ്പനിയായിരുന്നു. കാലടിയിലെ ടോളിന്‍സ് ഗ്രൂപ്പ്. കോട്ടയത്തെത്തിയപ്പോള്‍ അന്ന് പപ്പ (ഭര്‍തൃപിതാവ് അന്തരിച്ച ശ്രീ എം.സി വര്‍ഗീസ്) ആണ് കന്യകയുടെ ഡെപ്യൂട്ടി മാനേജിങ് എഡിറ്റായിക്കൂടേ എന്ന് നിര്‍ദ്ദേശിക്കുന്നത്. വെറുതേ വീട്ടില്‍ സമയം തള്ളിക്കളയുന്നതിലും നല്ലത് എന്തെങ്കിലും ക്രിയാത്മകമായി ചെയ്യുന്നതാണെന്ന വിശ്വാസമുണ്ടായിരുന്നതുകൊണ്ടുതന്നെ ആ ചുമതല ഞാന്‍ ഏറ്റെടുത്തു. മുന്‍പരിചയമില്ലാത്ത മേഖലയായതിനാല്‍ പത്രപ്രവര്‍ത്തനത്തിന്റെ രീതികളെല്ലാം ഒരു ട്രെയിനിയെപ്പോലെ അന്നത്തെ കന്യക ടീമുമായിച്ചേര്‍ന്ന് പഠിച്ചെടുത്തു.
മാധ്യപ്രവര്‍ത്തന രംഗത്തേക്ക് പ്രവേശിച്ചപ്പോള്‍ എന്തൊക്കെയായിരുന്നു വെല്ലുവിളികള്‍?
കാലത്തിനൊത്ത് പ്രസിദ്ധീകരണത്തെ പരിഷ്‌കരിക്കുക എന്നതായിരുന്നു ശ്രമകരം. അതിന് അച്ചടി മുതല്‍ പലതും മാറ്റേണ്ടിയിരുന്നു. ബിജുവിന്റെ പരിശ്രമത്താല്‍ പുതിയ ഹീറ്റ്‌സെറ്റ് പ്രിന്റിംഗ് മെഷീന്‍ വന്നതോടെ ലോകനിലവാരത്തില്‍ കന്യക പുറത്തിറക്കാന്‍ സാധിച്ചു. മേനിക്കടലാസിലുള്ള ഫോറങ്ങള്‍ വന്നതോടെ ഫാഷനും പാചകത്തിനുമെല്ലാം മിഴിവാര്‍ന്ന ചിത്രങ്ങളും നല്‍കാമെന്നു വന്നു. വര്‍ഷങ്ങളായി സ്ത്രീ പ്രസിദ്ധീകരണങ്ങളുടെ സ്ഥിരം വായനക്കാരിയെന്ന നിലയ്ക്ക് എനിക്കു ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാനായി. മാസിക ദ്വൈവാരികയാക്കി. അതിന്റെ ഉള്ളടക്കത്തിലും രൂപകല്‍പനയിലും പ്രൊഡക്ഷനിലും കാതലായ മാറ്റങ്ങള്‍ വരുത്തി. സത്യത്തില്‍ പപ്പയുടെയും എന്റെ ഭര്‍ത്താവ് ബിജുവിന്റെയും പിന്തുണയാണ് ഇതെല്ലാം സാധ്യമാക്കിയത്. പിന്നെ ഈശ്വരാനുഗ്രഹവും മംഗളം കുടുംബത്തിന്റെ പിന്തുണയും സര്‍വോപരി ടീം വര്‍ക്കും.
കന്യകയുടെ മാനേജിംഗ് എഡിറ്റര്‍ എന്ന ഉത്തരവാദിത്വത്തെ എങ്ങനെ നോക്കിക്കാണുന്നു?
പത്രപ്രവര്‍ത്തനത്തിന്റെ ശൈലിയും രീതിയുമൊക്കെ പഠിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ ആസ്വദിച്ചു ചെയ്യുന്ന ജോലിയായി അതുമാറി. ഫാഷന്‍, പാചകം തുടങ്ങി സ്ത്രീപ്രസിദ്ധീകരണങ്ങള്‍ കേന്ദ്രീകരിക്കുന്ന വിഷയങ്ങളിലെല്ലാം എനിക്ക് സ്വാഭാവികമായ താല്‍പര്യവുമുണ്ടായിരുന്നു.ആദ്യമൊക്കെ ഓരോ ലക്കത്തിന്റെയും ഉള്ളടക്കം നിശ്ചയിക്കുന്ന യോഗങ്ങളില്‍ മുടങ്ങാതെ പങ്കെടുക്കുകയും ഉള്ളടക്കത്തിന്റെ ശൈലി, രീതി, നയം തുടങ്ങിയ കാര്യങ്ങളില്‍ ചില മാദണ്ഡങ്ങള്‍ ഉണ്ടാക്കാന്‍ ഇടപെടുകയും ചെയ്തിരുന്നു. പപ്പയുടെ മരണത്തോടെ ഞാന്‍ മാനേജിങ് എഡിറ്ററായി. നല്ലൊരു എഡിറ്റോറിയല്‍ ടീം സജ്ജമായതോടെ നിത്യേനെയന്നോണം അതില്‍ ഇടപെടേണ്ട അവസ്ഥ ഇന്നില്ല. അതുകൊണ്ടാണ് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഭര്‍ത്താവിനെ സഹായിക്കാനാവുന്നത്. എന്നാലും ഉള്ളടക്കമടക്കം എല്ലാ കാര്യങ്ങളും ഞാനറിഞ്ഞുതന്നെയാണ് നടക്കുന്നത്. മള്‍ട്ടീ ടാസ്‌ക് ചെയ്യേണ്ടിവരുന്ന സ്ത്രീള്‍ക്ക് എല്ലാ അര്‍ത്ഥത്തിലും പിന്തുണായാവുന്നൊരു ആനുകാലികം എന്ന നിലയ്ക്കാണ് കന്യക ഇപ്പോള്‍ പുറത്തിറങ്ങുന്നത്. മാറിയ കാലത്തിന്റെ സ്പന്ദനമറിഞ്ഞ് ചില ഇംഗ്ലീഷ് പേജുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കന്യകയ്‌ക്കൊപ്പം സ്ത്രീകള്‍ക്കു പ്രയോജനപ്പെടുന്ന വിഷയങ്ങളില്‍ ചെറിയ കൈപ്പുസ്തകങ്ങള്‍ സൗജന്യമായി പ്രസിദ്ധീകരിക്കുന്നതും അക്കാലത്താണ്. സെമിനാറുകളും ചര്‍ച്ചകളുമടക്കം പല ഇവന്റുകളും കന്യകയുടെ ആഭിമുഖ്യത്തില്‍ നടന്നിട്ടുണ്ടെങ്കിലും കന്യകയുടെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് പെഗാസസിന്റെ കൂടി പിന്തുണയോടെ നടത്തിയ യൂത്ത് ഐക്കണ്‍ ഫിലിം അവാര്‍ഡ് വലിയ നേട്ടമായിരുന്നു. മൂന്നു സീസണോളം മുന്നേറിയ കിച്ചന്‍ ക്വീന്‍ പാചകമത്സരവും കന്യകയുടെ നേട്ടമാണ്. പാചകമത്സരങ്ങള്‍ മുന്‍പും പലരും നടത്തിയിട്ടുണ്ടെങ്കിലും ഇത്രയേറെ ക്യാഷ്‌്രൈപസ് ഉള്ള കേരളത്തിലെ ആദ്യത്തെ പാചകമത്സരമായിരുന്നു കിച്ചന്‍ ക്വീന്‍. 50,000 രൂപയായിരുന്നു ഒന്നാം സമ്മാനം. കോഴിക്കോടാണ് ആദ്യ സീസണ്‍ നടന്നത്. മൂന്നാം സീസന്റെ കൊച്ചിയില്‍ നടന്ന മെഗാഫൈനലില്‍ മലയാളത്തിന്റെ അഭിമാന താരം മോഹന്‍ലാലായിരുന്നു മുഖ്യാതിഥി.
അടുത്ത പേജില്‍ തുടരുന്നു