അമ്മ ഭാരവാഹികളുടെ പ്രതികരണത്തില്‍ വേവലാതിയില്ലെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ്

അമ്മ ഭാരവാഹികളുടെ പ്രതികരണത്തില്‍ വേവലാതിയില്ലെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ്

 

Masterകൊച്ചി: അതിക്രമത്തിന് ഇരയായ വ്യക്തിക്ക് വേണ്ട നിയമ സഹായങ്ങള്‍ നല്‍കുന്നതിനും ഇരയെ വീണ്ടും ഇരയാക്കി കൊണ്ടുളള കടന്നാക്രമണങ്ങളെ ചെറുക്കുന്നതിനും വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് മൂര്‍ത്തരൂപം നല്‍കുകയാണെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ്. അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിന്‌ശേഷം സംഘടനയുടെ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ വേവലാതിയില്ലെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സഹപ്രവര്‍ത്തകയെ ചേര്‍ത്തു പിടിച്ചു കൊണ്ട് അവരുടെ പോരാട്ടത്തില്‍ ഒപ്പം നില്ക്കുന്ന സമീപനമാണ് ഈ വിഷയം ഔദ്യോഗികമായും അനൗദ്യോഗികമായും സംസാരിച്ചവര്‍ മുന്നോട്ട് വച്ചതെന്നും യോഗത്തില്‍ അമ്മ വാഗ്ദാനം ചെയ്ത എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സംഘടന അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചലച്ചിത്ര മേഖലയിൽ വിമെൻ ഇൻ കളക്ടീവ് എന്തു പരിപ്രേഷ്യമാണ് മുന്നോട്ട് വക്കുന്നത് എന്നത് സംബന്ധിച്ച് നേരത്തേയുള്ള കുറിപ്പുകളിൽ ഞങ്ങൾ നിലപാട് വ്യക്തമാക്കിയിരുന്നു.പക്ഷേ അതുസംബന്ധിച്ച് ചില വിശദീകരണങ്ങൾകൂടി നല്കേണ്ടതുണ്ട് എന്ന് തോന്നിയ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്.കഴിഞ്ഞ ദിവസം നടന്ന അമ്മയുെടെ ജനറൽ ബോഡി യോഗവും അവിടെ ചർച്ച
ചെയ്യപ്പെട്ടതും ചെയ്യപ്പെടാതിരുന്നതുമായ വി
ഷയങ്ങൾ സംബന്ധിച്ചും ഇക്കാര്യത്തിൽ wcc യുടെ നിലപാടിനെ കുറിച്ചും മാധ്യമ സമൂഹത്തിനും പൊതുസമൂഹത്തിനും ഉണ്ടായ ചില ആശയ കുഴപ്പങ്ങൾ പരിഹരിക്കുന്നതിനാണ് ഈ കുറിപ്പ്.
ഞങ്ങളുടെ സഹപ്രവർത്തക ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മയോഗത്തിൽ ചർച്ച നടന്നില്ല എന്നത് വാസ്തവം .പോലീസ് അന്വേഷണം നടത്തി കൊണ്ടിരിക്കുകയും കേസ് കോടതിയിലെത്തുന്നതിന്റെ പ്രാഥമിക തലം വരെ എത്തി നിൽക്കുകയും ചെയ്യുന്ന ഒരു വിഷയം ഒരു സംഘടനയുടെ ജനറൽബോഡി യോഗത്തിൽ ചർച്ചചെയ്യുന്നതിന്റെ അസാംഗത്യം മാധ്യമ സമൂഹത്തിന് തികച്ചും ബോധ്യമുളളതാണ് എന്നാണ് ഞങ്ങളുടെ വിശ്വാസം. ഈ നാട്ടിലെ നിയമ- നീതിന്യായ സംവിധാനങ്ങളിൽ വിശ്വാസമുള്ള അമ്മയുംW CC യും ഇക്കാര്യത്തിൽ അവരവരുടേതായ ഔചിത്യം പാലിച്ചു എന്നു ഞങ്ങൾ കരുതുന്നു.അമ്മയോഗത്തിൽ സംബന്ധിച്ച ഭൂരിപക്ഷം പേരും പ്രസ്തുത സംഭവത്തെ അപലപിച്ചിരുന്നു. അതിക്രമത്തെ അതിജീവിച്ച തങ്ങളുടെ സഹപ്രവർത്തകയെ ചേർത്തു പിടിച്ചു കൊണ്ട് അവരുടെ പോരാട്ടത്തിൽ ഒപ്പം നില്ക്കുന്ന സമീപനമാണ് ഈ വിഷയം ഔദ്യോഗികമായും അനൗദ്യോഗികമായും സംസാരിച്ചവർ മുന്നോട്ട് വച്ചത്. ആക്രമിക്കപ്പെട്ട വ്യക്തിയെ വീണ്ടും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ അഭിപ്രായം രേഖപ്പെടുത്തിയ നടൻ പരസ്യമായി യോഗത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തത് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ. തുടർന്ന് നടന്ന മാധ്യമ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അമ്മ ഭാരവാഹികൾ പറഞ്ഞതെന്ത് എന്നതിനെ കുറിച്ച് ഞങ്ങൾ വേവലാതിപ്പെടുന്നില്ല.അതിക്രമത്തിന് ഇരയായ വ്യക്തിക്ക് വേണ്ട നിയമ സഹായങ്ങൾ നല്കുന്നതിനും ഇരയെ വീണ്ടും ഇരയാക്കി കൊണ്ടുളള കടന്നാക്രമണങ്ങളെ ചെറുക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾക്ക് മൂർത്തരൂപംനല്കുകയാണ് ഞങ്ങളിപ്പോൾ.. യോഗത്തിൽ അമ്മ വാഗ് ്ദാനം ചെയ്ത എല്ലാ പിന്തുണയും ഞങ്ങൾക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ചലച്ചിത്ര മേഖലയിൽ അമ്മയടക്കമുള്ള ഇതര സംഘടനകളോടൊപ്പം ഒരു തിരുത്തൽ ശക്തിയായി നിലകൊളളണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
ഇന്നോ നാളെയോ മാറ്റി തീർക്കാനോ പുതുക്കി പണിയാനോ പറ്റുന്ന ചട്ടകൂടല്ല ഇവിടുത്തെ രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രസ്ഥാനങ്ങൾക്കുളളത്. നൂറ്റാണ്ടുകളായി രൂപപ്പെട്ട ആണധികാരത്തിന്റെ ആന്തരികവും ബാഹ്യവുമായ ഘടനകളെ പൊളിച്ചുമാറ്റി പുതിയ ഭാവുകത്വത്തിലേക്ക് അവയെ നടത്തിക്കാൻ അടുത്ത 100 വർഷം മതിയാകമോ എന്ന് ഞങ്ങൾക്കറിയില്ല. അലർച്ചകളും ആർപ്പുവിളികളുമില്ലാതെ നിശ്ശബ്ദമായി പണിയെടുത്തും ചിലപ്പോൾ മനപൂർവ്വം ഒഴിഞ്ഞു മാറി നിന്നും ചില ഘട്ടങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തിയും ദീർഘകാലാടിസ്ഥാനത്തിലുള്ള സാമൂഹ്യ മാറ്റത്തിന് സിനിമയെ എങ്ങനെ ചാലകശക്തിയാക്കാമെന്ന ചിന്തയാണ് ഈ കൂട്ടായ്മയെ മുന്നോട്ട് നയിക്കുന്നത്. ആമയും മുയലും തമ്മിൽ നടത്തിയ മത്സരത്തിൽ ഞങ്ങൾ ആമയുടെ ഒപ്പമാണ്. കലയും രാഷ്ട്രീയവും രണ്ടല്ല എന്നു വിശ്വസിക്കുന്ന സുമനസ്സുകൾ ഞങ്ങൾക്കൊപ്പമുണ്ട് എന്ന വിശ്വാസത്തിൽ വിമെൻ ഇൻ സിനിമ കളക്ടീവ് പ്രവർത്തകർ.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.