‘അമ്മ’യുമായി ചേര്‍ന്നു പോകാനാകില്ലെന്ന് റിമ
കൊച്ചി: താരസംഘടനയായ അമ്മയുമായി ചേര്‍ന്നു പോകാനാകില്ലെന്ന് സിനിമാതാരം റിമ കല്ലിങ്കല്‍. നടിയെ ആക്രമിച്ച കേസില്‍ പക്വമായ നിലപാട് അമ്മയില്‍ നിന്ന് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും പുതിയ നേതൃത്വത്തില്‍ പ്രതീക്ഷയില്ലെന്നും അവര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അമ്മയുടെ യോഗത്തില്‍ നിലപാട് അറിയിക്കാതെ വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചതിനും റിമ വിശദീകരണം നല്‍കി. അമ്മയില്‍ പറഞ്ഞിട്ട് യാതൊരു കാര്യമില്ലെന്നും ജനാധിപത്യപരമായ പൊതുപ്ലാറ്റ്‌ഫോമിലാണ് അഭിപ്രായം പറഞ്ഞതെന്നും റിമ കൂട്ടിച്ചേര്‍ത്തു.
നടിയെ ആക്രമിച്ച സംഭവത്തില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന് അമ്മയില്‍ നിന്ന് പുറത്താക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തുവന്നിരുന്നു. ഞായറാഴ്ച കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനമായത്.
വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാൻ അമ്മയുടെ ജനറൽ ബോഡി തീരുമാനിച്ചതായി വാർത്താ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞു. അത് ശരിയാണെങ്കിൽ
വിമെൻ ഇൻ സിനിമാ കളക്ടീവ് ചില കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു.
1,അമ്മ സംഘടന എന്തിനായിരുന്നു ദിലീപ് എന്ന നടനെ പുറത്താക്കിയത്?
2. സംഘടനയിലേക്ക് ഇപ്പോൾ തിരിച്ചെടുക്കുവാൻ തീരുമാനിക്കുമ്പോൾ നേരത്തേ ഉണ്ടായിരുന്നതിൽ നിന്ന് വ്യത്യസ്തമായി എന്തു പുതിയ സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്?
3. ബലാൽസംഗം പോലുള്ള ഒരു കുറ്റകൃത്യത്തിൽ ആരോപിതനായ വ്യക്തിയെ ആണ് വിചാരണ പോലും പൂർത്തിയാവുന്നതിനു മുമ്പ് നിങ്ങൾ തിരിച്ചെടുക്കുന്നത്. അതിൽ നിങ്ങൾക്ക് യാതൊരു അപാകതയും തോന്നുന്നില്ലെ?
4. അതിക്രമത്തെ അതിജീവിച്ച ആളും ഈ സംഘടനയുടെ തന്നെ അംഗമല്ലെ ?
5. ഇപ്പോൾ എടുത്ത ഈ തീരുമാനം വഴി അതിക്രമത്തെ അതിജീവിച്ചവളെ വീണ്ടും അപമാനിക്കുകയല്ലെ നിങ്ങൾ ചെയ്യുന്നത്?
6. ഒരു ജനാധിപത്യ സംഘടന എന്ന നിലയിൽ ഇപ്പോൾ എടുത്ത തീരുമാനം എന്തു തരത്തിലുള്ള സന്ദേശമാണ് കേരള സമൂഹത്തിനു നൽകുക?
7. വിചാരണാ ഘട്ടത്തിലുള്ള ഒരു കേസിൽ ഉൾപ്പെട്ട വ്യക്തിയെ സംബന്ധിച്ചുള്ള ഇത്തരം തീരുമാനങ്ങൾ ഈ നാട്ടിലെ നിയമ നീതിന്യായ സംവിധാനങ്ങളോടുള്ള വെല്ലുവിളിയല്ലെ?
നിങ്ങളുടെ തികച്ചും സ്ത്രീവിരുദ്ധമായ തീരുമാനത്തെ ഞങ്ങൾ അപലപിക്കുന്നു. WCC അവൾക്കൊപ്പം.
Photo Courtesy : Google/ images are subject to copyright