ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്: റോഡ് അറ്റകുറ്റപ്പണി തടസപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്.
അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും, എഐസിസി അംഗവുമായ ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ കേസ്. എരമല്ലൂര്‍-എഴുപുന്ന റോഡ് അറ്റകുറ്റപ്പണി തടസപ്പെടുത്തിയെന്നാരോപിച്ചാണ് കേസ് ചുമത്തിയിരിക്കുന്നത്. പിഡബ്ല്യുഡി എഞ്ചിനീയര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അരൂര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.
പിഡബ്ല്യുഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനീയറാണ് ആലപ്പുഴ എസ്പിക്ക് പരാതി നല്‍കിയത്. ഇതിനോട് അടിസ്ഥാനത്തിലാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 27ന് രാത്രി 11 മണിക്ക് ഷാനിമോള്‍ ഉസ്മാനും അമ്പതോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നെത്തി റോഡിന്റെ അറ്റകുറ്റപ്പണി തടസ്സപ്പെടുത്തിയെന്നാണ് പരാതിയിൽ. ഉദ്യോഗസ്ഥരെ തടയുകയും പണി നടത്താന്‍ അനുവദിക്കില്ലെന്ന് നിലപാടെടുക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
തനിക്കെതിരേ കള്ളക്കേസാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും, ഇരുട്ടിന്‍റെ മറവില്‍ ചട്ടങ്ങളെല്ലാം ലംഘിച്ച് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള റോഡ് നിര്‍മാണമാണ് തടഞ്ഞതെന്നും, ചട്ടങ്ങള്‍ പാലിക്കാതെയുള്ള ഇത്തരം നടപടികള്‍ക്കെതിരേ ഇനിയും പ്രതികരിക്കുമെന്നും, തനിക്ക് ജയിലിൽ പോകാൻ മടിയില്ലെന്നും ഷാനിമോള്‍ ഉസ്മാൻ പ്രതികരിച്ചു.
Photo Courtesy : Google/ images are subject to copyright