രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം 171 ആയി ഉയര്‍ന്നു.
രാജ്യത്ത് കൊറോണവൈറസ് ബാധിതരുടെ എണ്ണം 171 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആന്ധ്ര പ്രദേശില്‍ ഒരാള്‍ക്കും, ചണ്ഡീഗഢിൽ ഒരാൾ, രാജസ്ഥാനില്‍ മൂന്ന് പേര്‍ക്കും തെലങ്കാനയില്‍ ഏഴ് പേര്‍ക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 18 സംസ്ഥാനങ്ങളില്‍ കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കശ്മീരില്‍ ബുധനാഴ്ച ആദ്യ കോവിഡ് 19 സ്ഥിരീകരണം നടന്നിരുന്നു.
ജമ്മുകശ്മീരില്‍ തീര്‍ഥാടകര്‍ക്കും ഭക്തര്‍ക്കും മതസ്ഥലങ്ങളില്‍ ഒത്തുചേരുന്നതിന് ദേശീയ ദുരന്ത നിവാരണ നിയമം 2005 പ്രകാരം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഹരിയാണയിലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചിക്കുന്നത്. 14 വിദേശികള്‍ക്ക് ഇവിടെ രോഗം കണ്ടെത്തിയിട്ടുണ്ട്.
രോഗബാധിതരുടെ എണ്ണത്തില്‍ മഹാരാഷ്ട്ര തന്നെയാണ് മുന്നില്‍. മൂന്ന് വിദേശ പൗരന്‍മാര്‍ക്ക് ഉള്‍പ്പെടെ 47 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ്സ്ഥിരീകരിച്ചത്. ആന്ധ്രയില്‍ ഒരാള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കര്‍ണാടകയിലും ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമായി മൂന്ന് പേരാണ് രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചത്.
കേരളത്തില്‍ പുതിയ കേസുകളൊന്നും ഇന്നും ഇന്നലെയുമായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 27 പേരാണ് സംസ്ഥാനത്ത് രോഗബാധിതരായി ചികിത്സയിലുള്ളത്. ഇതിനിടെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
കൊറോണ വൈറസ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ രാജ്യത്താകമാനമായി 168 ട്രെയിനുകള്‍ റദ്ദാക്കി. യാത്രക്കാരുടെ കുറവ് കാരണമാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്ന് റെയില്‍വേ വിശദീകരിച്ചു. മാര്‍ച്ച് 20 മുതല്‍ 31 വരെ സര്‍വീസ് നടത്താനിരുന്ന ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
Photo Courtesy : Google/ images are subject to copyright