ഉത്പാദന, നിക്ഷേപക രംഗങ്ങളില്‍ ഇന്ത്യയെ ഒന്നാം നമ്പര്‍ കേന്ദ്രമാക്കി മാറ്റും: കൊവിഡ് വാക്‌സിന്‍ രാജ്യത്ത് എല്ലാവര്‍ക്കും നല്‍കുമെന്നും പ്രധാനമന്ത്രി.
കൊവിഡ് വാക്‌സിന്‍ രാജ്യത്ത് എല്ലാവര്‍ക്കും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് കൊവിഡ് അതിവേഗം പടരുന്നതും മരണസംഖ്യ ഉയരുന്നതും ഒഴിവാക്കാന്‍ സാധിച്ചുവെന്നും, ഇനിയും ആഘോഷങ്ങള്‍ക്ക് ഇറങ്ങാതെ ജാഗ്രത തുടരണംമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കൊവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധിയുടെ ആഘാതത്തില്‍ നിന്ന് രാജ്യത്തിൻ്റെ സാമ്പത്തികരംഗം പ്രതീക്ഷിച്ചതിലും വേഗം സാധാരണ നിലയിലേക്ക് മടങ്ങിയെത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക പരിഷ്ക്കരണ നടപടികള്‍ ഇനിയും തുടരുമെന്നും മോദി വ്യക്തമാക്കി.
ഉത്പാദന, നിക്ഷേപക രംഗങ്ങളില്‍ ഇന്ത്യയെ ഒന്നാം നമ്പര്‍ കേന്ദ്രമാക്കി മാറ്റും. ലോകം ഇന്ത്യയില്‍ വിശ്വാസമര്‍പ്പിക്കുകയാണ്. മറ്റുളളവരുടെ നഷ്‌ടത്തില്‍ നിന്ന് ലാഭമുണ്ടാക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ചൈനയുമായുളള മത്സരത്തെ കുറിച്ചും മോദി പ്രതികരിച്ചു. കൊവിഡ് പ്രതിസന്ധിഘട്ടത്തില്‍ ശുഭപ്രതീക്ഷ പുലര്‍ത്തുകയും ഏറ്റവും മോശം അവസ്ഥ നേരിടാന്‍ തയ്യാറെടുക്കുകയും ചെയ്‌തു. ശാസ്ത്രീയമായ പ്രതിരോധനടപടികള്‍ സമയോചിതമായി നടപ്പാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
കാര്‍ഷികമേഖലയിലെ ഉയര്‍ന്ന ഉത്പാദനം, വിദേശനിക്ഷേപം, വാഹനവിപണി, നിര്‍മ്മാണരംഗം, ഇ.പി.എഫ്.ഒ വരിക്കാരുടെ എണ്ണത്തിലെ വര്‍ദ്ധന എന്നിവ സാമ്പത്തിക മേഖലയിലെ തിരിച്ചുവരവിന്റേയും തൊഴില്‍ രംഗത്തെ ഉണര്‍വിന്റേയും ലക്ഷണങ്ങളാണ്. കാര്‍ഷിക തൊഴില്‍ മേഖലകളിലെ നിയമ പരിഷ്ക്കാരങ്ങളെ മോദി ശക്തമായി ന്യായീകരിച്ചു. പരിഷ്‌ക്കാരങ്ങള്‍ വേണമെന്ന് വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടിരുന്നതാണ്. പ്രതിപക്ഷവും ഇക്കാര്യങ്ങള്‍ ഉന്നയിച്ച് വോട്ടു തേടിയിരുന്നു. സമ്പദ് വ്യവസ്ഥയുടെ മുന്നോട്ടുപോക്കിന് വേണ്ട നടപടികള്‍ കൃത്യമായ സമയത്ത് സ്വീകരിക്കുമെന്ന് ഉത്തേജന പാക്കേജുകള്‍ തുടരുമോയെന്ന ചോദ്യത്തിന് മറുപടിയായി മോദി പറഞ്ഞു.
Photo Courtesy : Google/ images are subject to copyright