നാളെ മുതൽ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഭാഗികമായി തുറക്കും.
നാളെ മുതൽ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഭാഗികമായി തുറക്കും. പത്ത്, പ്ലസ് ടു ക്ലാസുകളാണ് തുടങ്ങുക. കൂടാതെ രക്ഷിതാക്കളുടെ സമ്മതപത്രം നിര്‍ബന്ധമാക്കി സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകളും നാളെ തുറക്കും. സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് അധ്യയനവര്‍ഷം തുടങ്ങി ഏഴു മാസത്തിനു ശേഷമാണ്. ക്ലാസ് കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും നടക്കുക. മാര്‍ച്ച് 16 വരെ ക്ലാസുകള്‍ ക്രമീകരിക്കാനാണ് നിര്‍ദേശമുള്ളത്.
ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. ഒരു ക്ലാസിലെ പകുതി കുട്ടികള്‍ ഒരു സമയം എന്ന രീതിയിലാണ് ക്രമീകരണം. ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസുകള്‍ ക്രമീകരിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നിര്‍ദേശം നല്‍കി.
ക്ലാസുകളുടെ ലക്ഷ്യം ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളുടെ സംശയദൂരീകരണവും റിവിഷനുമാണ്. മാതൃകാ പരീക്ഷകളുമുണ്ടാകും. പരീക്ഷയ്ക്ക് ചോദിക്കുന്ന പാഠഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ ക്ലാസുകളിലെ പ്രകടനം, ക്ലാസ് ടെസ്റ്റുകള്‍, ഇനിയുള്ള ക്ലാസുകളിലെ മികവ് എന്നിവ അടിസ്ഥാനമാക്കിയാകും നിരന്തര മൂല്യനിര്‍ണയമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വ്യക്തമാക്കി.
സ്കൂളുകളില്‍ മാസ്ക്, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, സാനിറ്റൈസര്‍, സോപ്പ് എന്നിവ സജ്ജീകരിക്കണം. രാവിലെ 3 മണിക്കൂര്‍, ഉച്ചയ്ക്കുശേഷം 3 മണിക്കൂര്‍ വീതമുള്ള 2 ഘട്ടങ്ങളായാണ് ക്ലാസുകള്‍ നിശ്ചയിക്കേണ്ടത്.
കൂടാതെ നാളെമുതൽ കെ.എസ്.ആര്‍.ടി.സി മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കും. ബസുകളുടെ അറ്റകുറ്റ പണികള്‍ നടക്കുകയാണ്. നിര്‍ത്തിവച്ച പാസഞ്ചര്‍ ട്രെയിനുകളും ഓടിത്തുടങ്ങുന്നതോടെ റെയില്‍വേ മേഖലയും ഉണരും.
Photo Courtesy : Google/ images are subject to copyright