ബ്രിട്ടണില്‍ കണ്ടെത്തിയ കൊറോണ വൈറസിൻ്റെ വകഭേദം ഇന്ത്യയിലും.
ബ്രിട്ടണില്‍ കണ്ടെത്തിയ കൊറോണ വൈറസിൻ്റെ വകഭേദം ഇന്ത്യയിലും. ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലെത്തിയ ആറ് പേരിലാണ് ജനിതക മാറ്റം സംഭവിച്ച വൈറസിൻ്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.
യുകെയില്‍ നിന്ന് തിരികെ ഇന്ത്യയിലെത്തിയ ആറ് പേരുടെ സാമ്പിളുകളിലാണ് പുതിയ സാര്‍സ് കൊറോണ വൈറസ് കോവിഡ് 19 വകഭേദം കണ്ടെത്തിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബംഗളുരുവിലെ നിംഹാന്‍സില്‍ ചികിത്സയിലുള്ള മൂന്ന് പേര്‍ക്കും, ഹൈദരാബാദ് സിസിഎംബിയില്‍ ചികിത്സയിലുള്ള രണ്ടു പേര്‍ക്കും, പുനെ എന്‍ഐവിയില്‍ ചികിത്സയിലുള്ള ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആറ് പേരും അധികൃതരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഇവരുടെ ആരോഗ്യനില അടിക്കടി അധികൃതര്‍ വിലയിരുത്തുന്നുണ്ട്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയും പ്രത്യേകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് വകഭേദം ഇന്ത്യയിലുമെത്തിയതായി കണ്ടെത്തിയത്. യുകെയില്‍ നിന്ന് മടങ്ങിയെത്തിയ നിരവധി വിമാനയാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
പരിശോധനയും, നിരീക്ഷണവും കര്‍ശനമാക്കാനും മറ്റുമുള്ള നിര്‍ദ്ദേശങ്ങള്‍ നിരന്തരം സംസ്ഥാനങ്ങള്‍ക്ക് നല്‍കിവരുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Photo Courtesy : Google/ images are subject to copyright