ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാൻ നടപടിയുമായി ഇഡി: കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആരംഭിച്ചു. സ്വപ്ന, സരിത്, സന്ദീപ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലെ പണവും ഇഡി കണ്ടുകെട്ടിയിരുന്നു. ഇരുവരുടേയും ലോക്കറിലുണ്ടായിരുന്ന പണമുള്‍പ്പെടെ ഒരു കോടി 85 ലക്ഷം രൂപയാണ് കണ്ടു കെട്ടിയത്. ലോക്കറില്‍ കണ്ടെത്തിയത് ശിവശങ്കറിന്റെ പണമാണെന്നതിന് തെളിവ് ലഭിച്ചുവെന്നും ഇഡി കോടതിയില്‍ അറിയിച്ചു.
ഇഡി കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ ശിവശങ്കറിന് സ്വാഭാവികജാമ്യത്തിനുള്ള സാധ്യത നഷ്ടമാകും. ശിവശങ്കര്‍ അറസ്റ്റിലായി 60 ദിവസത്തിനുമുന്‍പ് കുറ്റപത്രം തയ്യാറാക്കാനായിരുന്നു ഇഡിയുടെ ശ്രമം. ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസം 28നാണ് ശിവശങ്കര്‍ അറസ്റ്റിലായത്.
ശിവശങ്കര്‍ അറസ്റ്റിലായി 60 ദിവസം കഴിയുമെന്നതിനാലാണ് ഇഡി ദ്രുതഗതിയില്‍ നീക്കം നടത്തുന്നത്. 25,26,27 തീയതികള്‍ അവധിയായതിനാല്‍ ഇന്നത്തെ ദിവസം ശിവശങ്കറിന് നിര്‍ണ്ണായകമാകും. ശിവശങ്കറിന്റെ സ്വത്തുകണ്ടുകെട്ടാന്‍ ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉത്തരവിറക്കിയിരുന്നു.
പൂവാര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, കരമന ആക്‌സിസ് ബാങ്ക്, മുട്ടത്തറ സര്‍വ്വീസ് സഹകരണ ബാങ്ക് ,കേരള ഗ്രാമിണ്‍ ബാങ്ക് എന്നിവിടങ്ങളിലെ നിക്ഷേപമാണ് കണ്ടു കെട്ടിയത്. ലോക്കറില്‍ കണ്ടത് ലൈഫ് മിഷന്‍ പദ്ധതിയില്‍ ശിവശങ്കറിന് കോഴയായി ലഭിച്ച പണമാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. അതേസമയം ഇഡി കേസില്‍ ശിവശങ്കറിന്റെ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കാനിരിക്കെയാണ് നടപടി. കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായി 56 ദിവസം കഴിയുമ്പോഴാണ് ഇഡി കുറ്റപത്രം സമര്‍പ്പിക്കുന്നത്.
Photo Courtesy : Google/ images are subject to copyright