കൊവാക്‌സിൻ വിജയകരവും സുരക്ഷിതവുമാണെന്ന് ഐസിഎംആര്‍ മേധാവി.
രാഷ്ട്രീയ വിവാദങ്ങള്‍ക്ക് മറുപടിയുമായി ഐസിഎംആര്‍ മേധാവി. മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ പുരോഗമിക്കുന്ന കൊവാക്‌സിന് അടിയന്തിര അനുമതി നല്‍കിയതില്‍ നിരവധി രാഷ്ട്രീയ വിമര്‍ശനങ്ങൾ ഉയർന്നിരുന്നു, സാഹചര്യത്തിലാണ് വിശദീകരണവുമായി ഐസിഎംആര്‍ എത്തിയത്.
വാക്‌സിന്‍ വിജയകരവും സുരക്ഷിതവുമാണ്. ഇതിനോടകം 23000ത്തോളം പേരില്‍ വാക്‌സിന്‍ പരീക്ഷിച്ചതാണെന്നും ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗ്ഗവ അറിയിച്ചു. കൊവാക്‌സിനും കൊവിഷീല്‍ഡിനും കേന്ദ്രം അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയത് ഇന്നലെയായിരുന്നു. പിന്നാലെയാണ് പരീക്ഷണം പൂര്‍ത്തിയാക്കാതെ കൊവാക്‌സിന് അനുമതി നല്‍കിയതില്‍ വിമര്‍ശനം ഉയര്‍ന്നത്.
ആദ്യ ഘട്ടത്തില്‍ 325 പേരിലും രണ്ടാം ഘട്ടത്തില്‍ 380 പേരിലും മൂന്നാം ഘട്ടത്തില്‍ 22500 പേരിലും കൊവാക്‌സിന്‍ വിജയകരമായി പരീക്ഷിച്ചിട്ടുണ്ടെന്ന് ബല്‍റാം ഭാര്‍ഗ്ഗവ പറയുന്നു. 26000 പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടത്താന്‍ ലക്ഷ്യമിടുന്നത്. ആ ലക്ഷ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വാക്‌സിന്റെ കൃത്യമായ വിജയ ശതമാനം ഈ ഘട്ടത്തില്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം കൊറോണ വാക്‌സിൻ്റെ വിതരണത്തിൻ്റെ ആദ്യ ഘട്ടത്തില്‍ ഒരു കോടിയിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് നല്‍കുന്നത്. ഇവര്‍ക്കെല്ലാം കൊവിഷീല്‍ഡാണ് നല്‍കുക. ഇതിനായി ഒരു കോടി ഡോസ് കൊവിഷീല്‍ഡ് വിതരണം ചെയ്യണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഷീല്‍ഡിന് ക്ഷാമം അനുഭവപ്പെട്ടാല്‍ മാത്രമെ കൊവാക്‌സിൻ്റെ സഹായം തേടൂ എന്ന് എയിംസ് ഡയറക്ടറും അറിയിച്ചിട്ടുണ്ട്.
കൊവാക്‌സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി നല്‍കിയതിനെതിരെ ശശി തരൂര്‍ എംപി രംഗത്തെത്തിയിരുന്നു. വാക്‌സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടില്ല. ഇതിന് മുന്‍പ് അനുമതി നല്‍കിയത് അപകടമാണെന്നാണ് ശശി തരൂര്‍ പറഞ്ഞത്.
Photo Courtesy : Google/ images are subject to copyright