അടച്ചിട്ട മുറിയില്‍ ആണും സ്ത്രീയും പുരുഷനും ഒറ്റക്കായാല്‍ അവര്‍ക്കിടയില്‍ അവിഹിത ബന്ധം നടന്നതായി കണക്കാക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി.
അടച്ചിട്ട മുറിയില്‍ ആണും സ്ത്രീയും പുരുഷനും ഒറ്റക്കായാല്‍ അവര്‍ക്കിടയില്‍ അവിഹിത ബന്ധം നടന്നതായി കണക്കാക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. സമൂഹത്തില്‍ നിലനില്‍ക്കുന്ന ഇത്തരം ധാരണകള്‍ വെച്ച് അച്ചടക്ക നടപടി സ്വീകരിക്കാനോ ശിക്ഷ വിധിക്കാനോ പാടില്ലെന്നും ജസ്റ്റീസ് ആര്‍ സുരേഷ് കുമാര്‍ വ്യക്തമാക്കി.
ഒരു വനിത കോണ്‍സ്റ്റബിളിനൊപ്പം അടച്ചിട്ട വീട്ടില്‍ ഒറ്റക്കു കണ്ടെത്തിയതിൻ്റെ പേരില്‍ ആംഡ് റിസര്‍വ്ഡ് പൊലീസ് കോണ്‍സ്റ്റബിളിനെ സര്‍വീസില്‍നിന്ന് പുറത്താക്കിയ കേസ് പരിഗണിക്കവെയായിരുന്നു കോടതി ഇടപെടല്‍. സര്‍വീസില്‍നിന്ന് പുറത്താക്കിയ ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു.
1998ലാണ് കോണ്‍സ്റ്റബള്‍ കെ. ശരവണ ബാബുവിനെ വനിത കോണ്‍സ്റ്റബിളിനൊപ്പം കണ്ടത്. അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോള്‍ അടച്ചിട്ട നിലയില്‍ കണ്ടതാണ് പ്രശ്നമായത്. തൊട്ടുചേര്‍ന്നുള്ള സ്വന്തം വീട്ടിൻ്റെ താക്കോല്‍ ചോദിച്ച് വന്നതാണ് താന്‍ എന്നായിരുന്നു വനിത കോണ്സ്റ്റബിളുടെ മറുപടി. ഇരുവരും സംസാരിച്ചു നില്‍ക്കുന്നത് കണ്ട ചിലര്‍ പുറത്തുനിന്ന് കുറ്റിയിട്ട ശേഷം ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ ആരോപണത്തെ സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചിരുന്നില്ല.
സംഭവം വിവാദമായതോടെ കെ. ശരവണ ബാബുവിനെതിരെ അധികൃതര്‍ നടപടി കൈക്കൊള്ളുകയും സര്‍വീസില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
പുറത്തുനിന്നും വാതില്‍ പൂട്ടിയിട്ടുണ്ടെന്ന് പറഞ്ഞ സാക്ഷികളുടെ മൊഴി ജഡ്ജി ചൂണ്ടിക്കാട്ടി. ഇവര്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണം തെളിയിക്കാന്‍ ദൃക്‌സാക്ഷികളോ മറ്റു തെളിവുകളോ ഇല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു. സംശയത്തിന്റെയും അനുമാനങ്ങളുടെയും അടിസ്ഥാനത്തില്‍, നിയമവിരുദ്ധമോ അധാര്‍മികമോ ആയ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്ന് കരുതാനാകില്ലെന്നും കോടതി.
Photo Courtesy : Google/ images are subject to copyright