തൻ്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് തുറന്നെഴുതി പ്രിയങ്കാ ചോപ്ര; മികച്ച പ്രതികരണം നേടി ‘അണ്‍ഫിനിഷ്ഡ്’
ഏവർക്കും പ്രിയങ്കരിയായ നടിയാണ് പ്രിയങ്കാ ചോപ്ര. ഇപ്പോളിതാ അണ്‍ഫിനിഷ്ഡ് എന്ന പുസ്തകത്തിലൂടെ തൻ്റെ ജീവിതാനുഭവങ്ങളെക്കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് താരം. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ആസ്പദമാക്കി എഴുതിയ പുസ്തകത്തില്‍ തന്‍റെ ബാല്യത്തെ കുറിച്ചും കൗമാരത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും താരം വിശദമായി തന്നെ എഴുതിയിട്ടുണ്ട്.
ഹോളിവുഡില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ നേരിടേണ്ടി വന്ന വംശീയത നിറഞ്ഞ വിളികളെയും ലൈംഗീകാധിക്ഷേപത്തെക്കുറിച്ചും പുസ്തകത്തിലൂടെ തുറന്നുപറഞ്ഞിട്ടുണ്ട് താരം. പ്രിയങ്ക ചോപ്ര എഴുതിയ പുസ്തകത്തിലാണ് തനിക്ക് നേരിട്ട ഇത്തരം കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുള്ളത്.
ഹോളിവുഡില്‍ എത്തുന്ന സമയത്ത് തവിട്ട് നിറമുള്ള തീവ്രവാദി എന്നാണ് തന്നെ വിളിച്ചതെന്നും, രാജ്യത്തേക്ക് മടങ്ങിച്ചെന്ന് കൂട്ട ബലാല്‍സംഗത്തിനിരയാകൂ എന്ന് പറഞ്ഞവരുണ്ടെന്നും പ്രിയങ്ക ചോപ്ര തന്‍റെ പുസ്തകത്തിലൂടെ വ്യക്തമാക്കുന്നു.
‘അമേരിക്കയുടെ വിനോദവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തവിട്ടുനിറമുള്ള തീവ്രവാദിക്ക് എന്താണ് കാര്യം? പകരം ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോയി നിങ്ങള്‍ക്ക് പര്‍ദ്ദ ധരിച്ചു കൂടെ..?’ വര്‍ഷങ്ങള്‍ക്കുശേഷവും ഇതെഴുതാന്‍ ബുദ്ധിമുട്ടുണ്ട്, ആ സമയങ്ങളില്‍ അത്രയും വിദ്വേഷപരമായ സന്ദേശങ്ങളാണ് ലഭിച്ചിരുന്നത്. പ്രിയങ്ക പറഞ്ഞു.
മികച്ച പ്രതികരണമാണ് പുസ്തകത്തിന് ലഭിക്കുന്നത്. വിനയവും സഹജീവി സ്നേഹവും എന്തെന്ന് തന്നെ പഠിപ്പിച്ചത് നടന്‍ വിജയ് ആണെന്നും പ്രിയങ്ക ചോപ്ര പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. 2000ലാണ് പ്രിയങ്ക ചോപ്ര മിസ്സ് വേള്‍ഡ് കിരീടം നേടുന്നത്. ഈ വിജയത്തിന് തൊട്ടുപിന്നാലെയാണ് തമിഴിലെ ആദ്യ അരങ്ങേറ്റമായ തമിഴന്‍ എന്ന ചിത്രത്തില്‍ പ്രിയങ്ക വേഷമിടുന്നത്. വിജയ് ആയിരുന്നു ചിത്രത്തിലെ നായകന്‍.
കരിയറില്‍ പ്രിയങ്ക അഭിനയിച്ച ആദ്യത്തെ പ്രോജക്റ്റുകളില്‍ ഒന്നായിരുന്നു ഇത്. അണ്‍ഫിനിഷ്ഡ് എന്ന പുസ്തകത്തില്‍, ‘വിജയ്യുടെ വിനയവും ആരാധകരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തെ കുറിച്ചും പ്രിയങ്ക എഴുതിയിട്ടുണ്ട്. വിജയ്യുടെ പെരുമാറ്റ രീതികള്‍ തന്നെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ടെന്നും പ്രിയങ്ക പറയുന്നു.
Photo Courtesy : Google/ images are subject to copyright