അതിജീവനത്തിൻ്റെ നാൾ വഴിയിൽ മണപ്പുറം മിന്നലെ VPN- IBE, FMB Award
അറബിക്കടലിൻ്റെ റാണി എന്ന് പുകഴ്ത്തപ്പെട്ട കൊച്ചിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി 24 ന് വൈകുന്നേരം ഒരു അവാർഡ് നിശ നടന്നു. കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ വച്ച് പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മണപ്പുറം മിന്നലെ ഫിലിം ടി വി അവാർഡും വി പി എൻ – ഐ ബി ഇ അവാർഡും, എം ബി എ അവാർഡ് ദാന ചടങ്ങുമായിരുന്നു അന്ന് ആ വേദിയിൽ നടന്നത്. സിനിമ, ടി വി, മീഡിയ, ബിസിനസ്സ് തുടങ്ങിയ രംഗത്തെ പ്രമുഖർ ഉൾപ്പെട്ട പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മണപ്പുറം ഫിനാൻസ് എം ഡി ശ്രീ. വി. പി. നന്ദകുമാർ, ഫിലിം ഡയറക്ടർ ശ്രീ. റോയ് മണപ്പള്ളിൽ, ഡയറക്ടർ ശ്രീ. സലാം ബാപ്പു, പെഗാസസ് ട്രസ്റ്റ് ചെയർമാൻ ഡോ. അജിത് രവി, പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എം ഡി ശ്രീമതി. ജെബിത അജിത് എന്നിവർ ഭദ്രദീപം തെളിയിച്ച് ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. പ്രസ്തുത ചടങ്ങിൽ ശ്രീ. വി. പി. നന്ദകുമാർ അധ്യക്ഷനായിരുന്നു.
കോവിഡ് മഹാമാരി ലോകമാകമാനം ഭീതിയിലാഴ്ത്തിയിട്ട് ഒരു വർഷമാകുമ്പോൾ അതിജീവനത്തിന് ഊന്നൽ നൽകിക്കൊണ്ടാണ് പെഗാസസ് ഇത്തരം പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് കാലമായതിനാലും പ്രോട്ടോകോൾ നിലനിൽക്കുന്നതിനാലും ഇത്തവണ ഫിലിം മീഡിയ ബിസിനസ്സ് രംഗത്തെ മികവിന് കുറച്ച് വിഭാഗങ്ങൾക്ക് മാത്രമാണ് അവാർഡുകൾ നൽകിയത്. ആയിരത്തിയിരുന്നൂറോളം ആളുകൾക്ക് ഒരേസമയം ഇരിക്കാൻ സൗകര്യമുള്ള ലെ മെറിഡിയനിലെ ഒമാൻ ഹാളിൽ നൂറ് പേരെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് പൂർണ്ണമായും സർക്കാരിൻ്റെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് പരിപാടി നടത്തപ്പെട്ടത്.
മികച്ച സിനിമയ്ക്കുള്ള അവാർഡ് അയ്യപ്പനും കോശിയും എന്ന സിനിമയ്‌ക്കായിരുന്നു. ഈ പുരസ്ക്കാരം സിനിമയുടെ നിർമ്മാതാവ് രഞ്ജിത് ബാലകൃഷ്ണൻ, മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എം ഡി ശ്രീ. വി. പി. നന്ദകുമാറിൽ നിന്നും ഏറ്റുവാങ്ങി. മറുപടി പ്രസംഗത്തിൽ രഞ്ജിത്, തൻ്റെ ഉറ്റ സുഹൃത്തും, അയ്യപ്പനും കോശിയും എന്ന സിനിമയുടെ തിരക്കഥാകൃത്തുമായിരുന്ന അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ സച്ചിയുടെ ഓർമ്മയിൽ വികാരാധീനനായി.
ആദ്യാവസാനം വരെ എല്ലാത്തരം പ്രേക്ഷകരെയും ആകാംഷയുടെ മുൾമുനയിൽ നിർത്തിയ സൈക്കോത്രില്ലർ സിനിമ അഞ്ചാംപാതിരയുടെ സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ് മികച്ച സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയത്. ഹാസ്യസിനിമകളിലൂടെ മലയാളസിനിമാ രംഗത്ത് ചുവടുറപ്പിച്ച മിഥുൻ ഡാർക്ക് തീം സിനിമകളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ‘അഞ്ചാംപാതിര’ എന്ന സിനിമയിലൂടെ. ഇനിയും താങ്കളെ സ്‌ക്രീനിൽ നടനായി ജനങ്ങൾക്ക് കാണാൻ സാധിക്കുമോ എന്ന അവതാരകയുടെ ചോദ്യത്തിന് സിനിമ പ്രവചനാതീതമാണെന്നും കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറിമറിഞ്ഞേക്കാമെന്നും അതിനാൽ അത് സംഭവിച്ചുകൂടായ്കയില്ല എന്നദ്ദേഹം രസകരമായി മറുപടി നൽകി. ഇത് സദസിൽ ചിരി പടർത്തി.
നാടൻപാട്ട് മുതൽ ശാസ്ത്രീയ സംഗീതകച്ചേരിയുടെ അവതരണം വരെയുള്ള സംഗീതത്തിൻ്റെ എല്ലാ മേഖലകളിലും അദ്വിതീയനാണെന്ന് തെളിയിച്ച, കർണാടക സംഗീതത്തിൻ്റെയോ കഥകളിയുടെയോ പശ്ചാത്തലവും അറിവുമില്ലാതെ കലാമണ്ഡലത്തിലെത്തി കഥകളി സംഗീതത്തിലെ കുലപതിയായി മാറിയ ഹൈദരാലിയെ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയതിന് ഈ വർഷത്തെ മികച്ച നടനുള്ള അവാർഡ് ശ്രീ. രഞ്ജി പണിക്കർക്ക് സമ്മാനിച്ചു. മതിൽക്കെട്ടിന് വെളിയിൽ പാടിയിരുന്ന കവിയാണ് ഹൈദരാലിയെന്നും പിന്നീട് കഥകളി സംഗീതം തന്നെ അദ്ദേഹത്തിൻ്റെ പേരിൽ അറിയപ്പെടാനിടയായി എന്നും ആദ്യമായി ഈ കഥാപാത്രത്തിനുവേണ്ടി തന്നെ സമീപിച്ചപ്പോൾ വിസമ്മതിക്കുകയായിരുന്നെന്നും രഞ്ജിപ്പണിക്കർ വ്യക്തമാക്കി. എന്നിരുന്നാലും ഈ അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുറംമോടിയെക്കാളേറെ മാനുഷികതയ്ക്കാണ് വിലകൊടുക്കേണ്ടതെന്ന സന്ദേശവുമായി ന്യൂ ജനറേഷൻ യുവത്വത്തിൻ്റെ പക്വതയില്ലായ്മയെ വരച്ചുകാട്ടിയ സിനിമയാണ് കപ്പേള. ഈ സിനിമയിലെ ജെസ്സി എന്ന കഥാപാത്രത്തിൻ്റെ പ്രണയവും, നിസ്സഹായാവസ്ഥയും ഒരുപോലെ മനോഹരമായി അഭിനയിച്ച് പ്രതിഫലിപ്പിച്ച യുവനടി അന്ന ബെന്നിനാണ് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചത്. അന്ന ബെന്നിന് വേണ്ടി പിതാവും പ്രശസ്ത തിരക്കഥാകൃത്തുമായ ബെന്നി പി നായരമ്പലം അവാർഡ് ഏറ്റുവാങ്ങി.
മികച്ച തിരക്കഥകളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അതുല്യപ്രതിഭ, സിനിമ ലോകത്തിന് എക്കാലത്തെയും നഷ്ടങ്ങളിലൊന്നായി അകാലത്തിൽ പൊലിഞ്ഞ പ്രതിഭാധനൻ സച്ചി എന്നറിയപ്പെടുന്ന കെ. ആർ സച്ചിദാനന്ദനാണ് മികച്ച തിരക്കഥാകൃത്തിനുള്ള അവാർഡ് ലഭിച്ചത്. അയ്യപ്പനും കോശിയും എന്ന സിനിമയുടെ തിരക്കഥക്കാണ് അവാർഡ് ലഭിച്ചത്. അദ്ദേഹത്തിന് വേണ്ടി ഭാര്യ സിജി സച്ചിദാനന്ദൻ അവാർഡ് ഏറ്റുവാങ്ങി. അവാർഡ് ഏറ്റുവാങ്ങുമ്പോൾ സച്ചിയുടെ സ്മരണയിൽ വിതുമ്പുകയായിരുന്നു സിജി. സദസ്സൊന്നടങ്കം കണ്ണീരണിഞ്ഞ നിമിഷങ്ങളായിരുന്നുവത്. സിനിമ മേഖലയിൽ ഇത്തവണത്തെ ഭൂരിപക്ഷം അവാർഡ് ജേതാക്കളും തിരക്കഥാകൃത്തുക്കളാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
24 ന്യൂസ് ചാനൽ വാർത്താ അവതാരകനും കേരള യൂണിവേഴ്‌സിറ്റി അദ്ധ്യാപകനുമായ ഡോ. കെ അരുൺ കുമാറാണ് മികച്ച വാർത്താവതാരകൻ. ദൂരദർശനിൽ ക്വിസ് പരിപാടികളും സംവാദവും ഒക്കെയായി തൻ്റെ മാധ്യമ ജീവിതം ആരംഭിച്ച ഡോ. കെ അരുൺ കുമാർ തൻ്റേതായ ശൈലിയിൽ എല്ലാത്തരം പ്രേക്ഷകരേയും ആകർഷിക്കുന്നതിൽ മികവ് തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ മികച്ചതും പ്രമുഖവുമായ പത്രപ്രവർത്തകരിലൊരാളായ ഡോ. കെ. അരുൺ കുമാർ, മൗറീഷ്യസ് സർവകലാശാലയിൽ നിന്ന് യംഗ് സോഷ്യൽ സയൻ്റിസ്റ്റ് അവാർഡും നേടിയിട്ടുണ്ട്. ജനകീയ കോടതി, നമ്മൾ തമ്മിൽ (ഏഷ്യാനെറ്റ്), കേരള ഉച്ചകോടി (മീഡിയ വൺ) എന്നിവ അദ്ദേഹം അവതരിപ്പിച്ച ശ്രദ്ധേയമായ പരിപാടികളിൽ ചിലതാണ്. കേരളത്തിൽ ആദ്യമായി റിയാലിറ്റി അവതരണം അവതരിപ്പിച്ചത് അദ്ദേഹമാണ്. ഒരു മാധ്യമപ്രവർത്തകന് അവാർഡ് കൊടുക്കുമ്പോൾ ആ മാധ്യമപ്രവർത്തകൻ്റെ ആയുസ്സ് പകുതിയറ്റുവെന്നും അവാർഡ് സ്വീകരിക്കുന്നയാൾക്ക് കൊടുക്കുന്നയാളോട് ബാധ്യതയുണ്ടാകുമെന്നും അവാർഡ് ലഭിച്ചപ്പോൾ എന്ത് തോന്നി എന്ന ചോദ്യത്തിന് ഗോയങ്കെയുടെ വാക്കുകൾ അദ്ദേഹം എടുത്തുപറയുകയായിരുന്നു. മാധ്യമപ്രവർത്തകരോടുള്ള സമൂഹത്തിൻ്റെ രീതിക്ക് മാറ്റം വന്നുവെന്നും ഗോയങ്കെയുടെ വാക്കുകൾ അപ്രസക്തമായില്ലെങ്കിലും ഈ അവാർഡ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഡോ. അരുൺ കുമാർ വ്യക്തമാക്കി.
മനോരമ ന്യൂസിനൊപ്പം അവതാരകയായും ചീഫ് ന്യൂസ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്ന നിഷ പുരുഷോത്തമനാണ് ഈ വർഷത്തെ മികച്ച വാർത്താ അവതാരകയ്ക്കുള്ള അവാർഡ് കരസ്ഥമാക്കിയത്. സായാഹ്ന ചാനൽചർച്ചകളിൽ കുറിക്കുകൊള്ളുന്ന ചോദ്യങ്ങളും വാദങ്ങളും പ്രതിവാദങ്ങളുമായി നിയന്ത്രിക്കുന്നതിൽ മികവുതെളിയിച്ചിട്ടുണ്ട് നിഷാ പുരുഷോത്തമൻ. കേരള യൂണിയൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റുകളുടെ സ്റ്റേറ്റ് വൈസ് പ്രസിഡൻ്റാണ് നിഷാ. കേരളത്തിലെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള നിഷയുടെ പരമ്പര ആശ്ചര്യപ്പെടുത്തുന്നതും മികച്ച പദ്ധതി തയ്യാറാക്കാൻ ഭരണകൂടത്തിന് സഹായകമാകുകയും ചെയ്തിട്ടുണ്ട്. അവാർഡുകൾ ലഭിക്കുമ്പോൾ ഉത്തരവാദിത്വങ്ങൾ കൂടുമെന്ന് നിഷ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
മികച്ച സാമൂഹിക പ്രസക്ത വാർത്താ റിപ്പോർട്ടിനുള്ള ഈ വർഷത്തെ അവാർഡ് ഏഷ്യാനെറ്റ് ന്യൂസിലെ ഷിജു എൻ. കെ കരസ്ഥമാക്കി. കൊച്ചി ബ്യൂറോയുടെ ചീഫ് റിപ്പോർട്ടറാണ് അദ്ദേഹം. കേരളത്തിലെ പ്രമുഖ പത്രപ്രവർത്തകരിൽ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും പേരുകേട്ടയാളാണ് അദ്ദേഹം. 10 വർഷമായി അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിൽ പ്രവർത്തിക്കുന്നു.
ഈ വർഷത്തെ മികച്ച സാമൂഹികപ്രസക്ത വാർത്താപരിപാടിക്കുള്ള അവാർഡ് സുബിദ സുകുമാറിൻ്റെ കാഴ്ചപ്പതിപ്പ് എന്ന പരിപാടിക്ക് ലഭിച്ചു. കണ്ടിട്ടും കാണാതെപോകുന്ന, എന്നാൽ നാം അറിഞ്ഞിരിക്കേണ്ട സംഭവങ്ങളുടെ നേർക്കാഴ്ചയാണ് കാഴ്ചപ്പതിപ്പ്. മലയാള പ്രക്ഷേപണ രംഗത്തെ പ്രശസ്ത വാർത്താ അവതാരകയാണ് സുബിദ സുകുമാർ. കഴിഞ്ഞ 19 വർഷങ്ങളായി സുബിദ ഈ രംഗത്ത് സജീവമാണ്. വാർത്താ അധിഷ്ഠിത ഡോക്യുമെൻ്ററിയായ കാഴ്ച്ചപ്പതിപ്പിൻ്റെ സംവിധായകയും അവതാരകയും രചയിതാവുമാണ്. നമുക്ക് ചുറ്റുമുള്ള നല്ല വാർത്തകളും നമുക്ക് നഷ്ടപ്പെടുന്ന ജിജ്ഞാസകളും ഉൾപ്പെടുന്ന പോസിറ്റീവ് ന്യൂസ് എന്ന പ്രതിവാര പ്രോഗ്രാം സുബിത നിർമ്മിക്കുന്നു.
സ്ത്രീ ശാക്തീകരണത്തിന് പ്രാധാന്യം നൽകികൊണ്ട് ബിസിനസ്സ് രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച വനിതകൾക്കാണ് ഇത്തവണത്തെ വി പി എൻ – ഐ ബി ഇ അവാർഡുകൾ സമ്മാനിച്ചത്. പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിൻ്റെ സാരഥികളും വനിതകളാണെന്നതും ശ്രദ്ധേയമാണ്. മണപ്പുറം ഫിനാൻസ് എം ഡിയും പെഗാസസിൻ്റെ രക്ഷാധികാരിയും മാർഗ്ഗനിർദേശിയുമായ ശ്രീ. വി. പി. നന്ദകുമാറിനോടുള്ള നന്ദിയും കടപ്പാടും സ്നേഹവുമാണ് അദ്ദേഹത്തിൻ്റെ പേരിലുള്ള വി പി എൻ – ഐ ബി ഇ അവാർഡിന് ആധാരമായിട്ടുള്ളത്.
വിപിഎൻ – ഐബിഇ അവാർഡ്, ബ്യൂട്ടി ആൻ്റ് വെൽനസ് വിഭാഗത്തിൽ ഡോ. എലിസബത്ത് ചാക്കോയാണ് അവാർഡിനർഹയായത്. കൽപ്പന ഇൻ്റർനാഷണൽ സ്പാ, സലൂൺ എന്നിവയുടെ സ്ഥാപകയാണ്. 40 വർഷം മുൻപാണ് ബ്യൂട്ടിഷ്യനായി അവർ യാത്ര ആരംഭിക്കുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള വനിതാ സമൂഹത്തിൻ്റെ ഉന്നമനത്തിനായി അവർ നടത്തിയ കഠിന പരിശ്രമങ്ങൾ, സൗന്ദര്യരംഗത്ത് സ്പാ, സലൂൺ കൂടുതൽ ജനകീയമാക്കുന്നതിൽ എലിസബത്തിൻ്റെ സംഭാവന അസാധാരണമാണ്. സ്ത്രീകൾക്കായി ബജറ്റ് പാർലർ ആരംഭിച്ചതും ദരിദ്രരെ സഹായിക്കുന്നതിനായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതും എലിസബത്തിനെ വേറിട്ട വനിതയാക്കുന്നു.
കേരളത്തിൽ വളർന്നുവരുന്ന പ്രമുഖ ഔട്ട് ഡോർ മീഡിയ കമ്പനികളിലൊന്നാണ് ഐശ്വര്യ ഒ ഒ എച്ച് മീഡിയ ഓണേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. ഈ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ. ദീപ്തി വിജയകുമാറിനാണ് വിപിഎൻ – ഐബിഇ അവാർഡ് വിമൻ എക്സലൻസ് ഇൻ OOH അഡ്വെർടൈസിങ് വിഭാഗത്തിലെ അവാർഡ്.
ഐശ്വര്യയയുടെ ശക്തി സാന്നിധ്യം, ക്രിയേറ്റീവ് ഉൽപ്പന്നങ്ങൾ, വിപണി ആധിപത്യം എന്നിവ ഓരോ ബ്രാൻഡിനെയും പ്രാപ്തമാക്കുന്നു, വിജയിപ്പിക്കുന്നു. ഐശ്വര്യ ഒഒഎച്ച് ഇൻഡസ്ട്രീസിന് കേരളത്തിലെ ഔട്ട് ഡോർ പരസ്യത്തിലെ നേട്ടങ്ങൾക്കാണ് ഈ അവാർഡ്. ദീപതി വിജയകുമാർ നിലവിൽ ലയൺസ് ക്ലബിൻ്റെ ജില്ലാ സെക്രട്ടറിയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും പ്രവർത്തിക്കുന്നു.
ജോലിയും കുടുംബവും സന്തുലിതമാക്കാൻ കഴിയുമ്പോൾ മാത്രമേ ഒരു സ്ത്രീയുടെ ജീവിതം പൂർത്തിയാകൂ എന്ന് വിശ്വസിക്കുന്ന സൺറൈസ് ഹോസ്പിറ്റലുകളുടെ മാനേജിംഗ് ഡയറക്ടറാണ് പർവീൺ ഹഫീസ്. മെഡ്‌ലേസ്, മെഡ്‌ലേസ് ഡിസ്പോസിബിൾസ്, കൺസൻഷൻ ഇന്ത്യ എന്നിവ ഉൾപ്പെടുന്ന മെഡ്‌ലേസ് ഗ്രൂപ്പ് ഓഫ് കമ്പനികളിലാണ് പർവീൺ ബിസിനസ്സ് ജീവിതം ആരംഭിച്ചത്. സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിലും ബിസിനസ്സിൽ സ്ത്രീ പങ്കാളിത്തം നൽകുന്നതിലും നൽകിയ സംഭാവനയ്ക്കും നേതൃത്വത്തിനുമാണ് വിപിഎൻ – ഐബിഇ അവാർഡ് വിമൻ എക്‌സലന്‍സ് ഇന്‍ ഹെൽത്ത് കെയർ അവാർഡിനർഹയാക്കിയത്. യുഎസിലെ ഒരു നേതാക്കളുടെ മെൻ്ററിംഗ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുത്ത ഇന്ത്യയിൽ നിന്നുള്ള മൂന്ന് ബിസിനസ്സ് വനിതകളിൽ ഒരാളാണ് പർവീൺ ഹഫീസ്.
വി-സ്റ്റാറിൻ്റെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ ഷീലാ കൊച്ചൗസേപ്പ്, ഓരോ സ്ത്രീയ്ക്കും ഒരു റോൾ മോഡൽ എന്ന് എളുപ്പത്തിൽ അവരെ വിശേഷിപ്പിക്കാം. അടിവസ്ത്ര നിർമ്മാണത്തിൽ ഒരു ബ്രാൻഡ് ജനഹൃദയങ്ങളിൽ എത്തിക്കാൻ ഷീലാ കൊച്ചൗസേപ്പിന് സാധിച്ചു. കേരളത്തിലെ ആദ്യത്തെ സൽവാർ കമീസ് ബ്രാൻഡാണ് വി സ്റ്റാർ. നിശ്ചയദാർഢ്യത്തിലൂടെ വളർച്ച രേഖപ്പെടുത്തി വിജയം നേടിയ വ്യക്തിയാണ് ഷീലാ കൊച്ചൗസേപ്പ്. വിപിഎൻ – ഐബിഇ അവാർഡ് ബ്രാൻഡ് ഡെവലപ്‌മെൻ്റ് വിഭാഗത്തിൽ ശ്രീമതി. ഷീലാ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് സമ്മാനിച്ചു.
വയലിനിസ്റ്റ് വിശ്വനാഥൻ്റെ മനോഹരമായ സംഗീതവിരുന്നോടെ പ്രൗഢഗംഭീരമായ ചടങ്ങുകൾക്ക് തിരശീല വീണു.
FMB AWARD MBA AWARD VPN-IBE AWARD