കേരളത്തിലെ 11 ജില്ലകളില്‍ കൊവിഡ് വൈറസിൻ്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം കണ്ടെത്തി.
കേരളത്തിലെ 11 ജില്ലകളില്‍ കൊവിഡ് വൈറസിൻ്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം (എന്‍ 440 കെ) കണ്ടെത്തി. സൂക്ഷിച്ചില്ലെങ്കില്‍ മാരക പ്രത്യാഘാതം ഉണ്ടാക്കാന്‍ കഴിവുള്ളതാണ് ഈ വൈറസുകളെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. പുതിയൊരു രോഗവ്യാപനവും തരംഗവുമായി മാറാനും സാദ്ധ്യതയുമുണ്ട്. കൊവിഡ് ബാധിച്ചവരിലും അല്ലാതെ പ്രതിരോധശേഷി കൈവരിച്ചവരില്‍ പോലും പുതിയ രോഗം ഉണ്ടായേക്കാം. പുതിയ വകഭേദം ഉണ്ടാക്കുന്ന രോഗത്തെ മുന്‍ വൈറസിനെതിരെ നേടിയ പ്രതിരോധശേഷികൊണ്ട് നേരിടാനാവില്ല എന്നാണ് ഏറെ ശ്രദ്ധേയം. പത്ത് ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ‘ഇന്‍സാകോഗ് (INSACOG-ഇന്ത്യന്‍ സാര്‍സ് കോ വി-2 കണ്‍സോര്‍ഷ്യം ഓഫ് ജീനോമിക്സ്) ആണ് കേരളത്തിലെ ജില്ലകളില്‍ കണ്ടെത്തിയ പുതിയ വൈറസ് വകദേദത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.
സംസ്ഥാനത്തെ 14 ജില്ലകളില്‍നിന്നും ശേഖരിച്ച 2032 സാംപിളുകളില്‍ 11 ജില്ലകളിലെ 123 സാംപിളുകളിലാണ് വൈറസ് വകഭേദം കണ്ടത്. ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, സിങ്കപ്പൂര്‍, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങി 16 രാജ്യങ്ങളിലും ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 18 സംസ്ഥാനങ്ങളിലെ 10,787 പോസിറ്റീവ് സാംപിളുകള്‍ പരിശോധിച്ചതില്‍ 771 വകഭേദങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. 736 സംപിളുകളില്‍ ബ്രിട്ടീഷ് വൈറസ് വകഭേദത്തിന്റെയും 34 സാംപിളുകളില്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന്റെയും പിന്തുടര്‍ച്ചയുണ്ട്. ബ്രിസീലിയന്‍ വകഭേദമുള്ള ഒരു സാംപിളും കണ്ടെത്തി.അടുത്തിടെ വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കൂടിയതിന് കാരണം ഈ വകഭേദങ്ങളെ തുടര്‍ന്നാണോ എന്നതില്‍ വ്യക്തത് വന്നിട്ടില്ല.
കൊവിഡിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നതുപോലുള്ള കടുത്ത ജാഗ്രത ഇനിയും തുടര്‍ന്നാല്‍ മാത്രമേ പുതിയ വൈറസ് ഉയര്‍ത്തുന്ന ഭീതിയില്‍ നിന്ന് രക്ഷപ്പെടാനാവൂ. കേരളത്തില്‍ ഉള്‍പ്പടെ പലസംസ്ഥാനങ്ങളിലും ഇപ്പോള്‍ ജാഗ്രത പഴയതുപോലില്ല. ശരിയായ രീതിയില്‍ മാസ്ക് ധരിക്കുകയോ സാമൂഹ്യ അകലം പാലിക്കുകയോ ചെയ്യുന്നില്ല.
Photo Courtesy : Google/ images are subject to copyright