കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡ് സ്വകാര്യ ആശുപത്രികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കുന്ന വില പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചു.
കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡ് സ്വകാര്യ ആശുപത്രികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും നല്‍കുന്ന വില പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചു. സംസ്ഥാനങ്ങള്‍ ഒരു ഡോസ് കോവിഷീല്‍ഡ് വാക്സിന് 400 രൂപ നല്‍കണം.
സ്വകാര്യ സ്ഥാപനങ്ങളാകട്ടെ ഒരു ഡോസിന് 600 രൂപ നല്‍കണം. കേന്ദ്ര സര്‍ക്കാരിന് 150 രൂപ നിരക്കില്‍ നല്‍കുന്ന വാക്സിനാണ്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും വില കൂട്ടി നല്‍കാന്‍ പോകുന്നത്.
അമേരിക്കന്‍ നിര്‍മിത വാക്‌സിനുകള്‍ വില്‍ക്കുന്നത് 1500 രൂപയ്ക്കാണെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ത്താ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. റഷ്യന്‍ നിര്‍മ്മിത വാക്‌സിനും ചൈനീസ് നിര്‍മിത വാക്‌സിനും 750 രൂപക്കാണ് വില്‍ക്കുന്നതെന്നും വാര്‍ത്ത കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മെയ് മുതല്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ എടുക്കാമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. സ്വകാര്യ മേഖലയ്ക്ക് നേരിട്ട് വാക്സിന്‍ വാങ്ങാം. വില നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം മരുന്ന് കമ്പനികള്‍ക്ക് നല്‍കുകയും ചെയ്തു.
സംസ്ഥാനങ്ങള്‍ക്കാവശ്യമായ കോവിഡ് വാക്സിന്‍ പൂര്‍ണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാരിൻ്റെ വാക്സിന്‍ വിതരണ നയത്തില്‍ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിൻ്റെ പ്രഖ്യാപനമനുസരിച്ച് രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന കോവിഡ് വാക്സിൻ്റെ 50 ശതമാനം കേന്ദ്രസര്‍ക്കാരിനുള്ളതാണ്. ബാക്കി 50 ശതമാനമാണ് സംസ്ഥാനങ്ങള്‍ക്കും പൊതു വിപണിയിലേക്കുമായി മാറ്റിവെക്കുന്നത്.
ആരോഗ്യ പരിപാലനം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ബാധ്യതയാണ്. അത് നിറവേറ്റുന്നതിനു സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ക്വാട്ട ഉറപ്പാക്കുകയും മഹാമാരിയുടെ സാഹചര്യത്തില്‍ അത് സൗജന്യമായി നല്‍കുകയും വേണം. സംസ്ഥാനങ്ങള്‍ക്ക് മതിയായ വാക്സിന്‍ ഉറപ്പാക്കേണ്ടത് പൊതു താല്പര്യമാണെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.
Photo Courtesy : Google/ images are subject to copyright