ഡൽഹി രാജ്ഘട്ട് ജവാഹർലാൽ നെഹ്റു മാർഗിലെ ജി.ബി. പന്ത് ആശുപത്രിയിൽ മലയാളം സംസാരിക്കുന്നതു വിലക്ക്
ഡൽഹി രാജ്ഘട്ട് ജവാഹർലാൽ നെഹ്റു മാർഗിലെ ജി.ബി. പന്ത് ആശുപത്രിയിൽ നഴ്സിങ് ഓഫിസർമാർ മലയാളം സംസാരിക്കുന്നതു വിലക്കി നഴ്സിങ് സൂപ്രണ്ട് സർക്കുലർ ഇറക്കി.
സംസ്ഥാന സർക്കാരിനു കീഴിലുള്ള ഗോവിന്ദ് വല്ലഭ് പന്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ ഒട്ടേറെ മലയാളി നഴ്സുമാർ ജോലി ചെയ്യുന്നുണ്ട്. ഇവർ തമ്മിൽ പലപ്പോഴും ആശയവിനിമയം നടത്തുന്നതു മലയാളത്തിലാണെന്നും ഇതിനെക്കുറിച്ചു പരാതി ലഭിച്ചിട്ടുണ്ടെന്നും മലയാളം അറിയാത്ത രോഗികൾക്കും സഹപ്രവർത്തകർക്കും ഇതു വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നുമാണ് ചൂണ്ടിക്കാട്ടിയാണ് നഴ്സിങ് സൂപ് സർക്കുലർ. ജോലിസ്ഥലത്തു മലയാളം കേൾക്കരുതെന്നും ആശയവിനിമയം ഹിന്ദിയിലോ ഇംഗ്ലീഷിലോ ആകണമെന്നുമാണ് നിർദേശം. ഈ നിർദേശം ലംഘിച്ചാൽ കടുത്ത ശിക്ഷണനടപടികൾ നേരിടേണ്ടി വരുമെന്നും സർക്കുലറിൽ മുന്നറിയിപ്പു നൽകുന്നുണ്ട്. ലക്ഷക്കണക്കിനു മലയാളികൾ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന രാജ്യതലസ്ഥാന നഗരത്തിലെ ആശുപത്രിയിൽ ഇത്തരമൊരു വിലക്കു നേരിടേണ്ടിവരുന്നത് വിചിത്രമാണെന്നു നഴ്സുമാർ പറയുന്നു.
ഈ നടപടിയെ വിമർശിച്ച് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ശശി തരൂർ, ജയ്റാം രമേശ്, കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.