പത്തനാപുരത്ത് വാഗമണ്‍ മാതൃകയില്‍ രഹസ്യക്യാമ്പ് നടന്നതായി സംശയം
കൊല്ലം-പത്തനംതിട്ട ജില്ലകളുടെ അതിർത്തി വനമേഖലയിൽപ്പെടുന്ന തട്ടാക്കുടിയിൽ ജനുവരി 21-ന് വാഗമൺ തീവ്രവാദ ക്യാമ്പിന്റെ മാതൃകയിൽ ആയുധപരിശീലനം നടന്നതായാണ്സംശയം.
പത്തനാപുരം പാടം ഗ്രാമത്തിൽ വനംവകുപ്പിന്റെ കശുമാവിൻതോട്ടത്തിൽനിന്നു ബോംബുനിർമാണത്തിന് ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത സംഭവത്തിന് മുമ്പ് ആയുധ പരിശീലനം നടന്നതായാണ് സംശയിക്കുന്നത്.
രണ്ട് ജലാറ്റിൻ സ്റ്റിക്ക്, നാല് ഡിറ്റണേറ്റർ, ബാറ്ററികൾ, മുറിച്ച വയറുകൾ, പശ എന്നിവയാണ് തിങ്കളാഴ്ച പാടത്തുനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
ഉത്തർപ്രദേശിൽ പിടിയിലായ ചില യുവാക്കൾ പാടത്തുനിന്ന് പരിശീലനം നേടിയതായി പോലീസിനോട് പറഞ്ഞിരുന്നു.
ഇക്കാര്യം വെവ്വേറെ അന്വേഷിച്ച തമിഴ്നാട് ക്യു ബ്രാഞ്ചും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും തീവ്രവാദ ക്യാമ്പ് നടന്നതായി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് സൂചന. രണ്ട് ഏജൻസികളുടെയും ഉദ്യോഗസ്ഥർ നേരത്തേ ഇവിടം സന്ദർശിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മലയാളികൾക്കൊപ്പം തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽനിന്നുള്ളവരും ക്യാമ്പിൽ പങ്കെടുത്തെന്നാണ് പറയുന്നത്.
മാർച്ച് അവസാനം ക്യു ബ്രാഞ്ച് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും തട്ടാക്കുടിയിലെത്തിയിരുന്നു. എന്നാൽ ഇവർ നടത്തിയ അന്വേഷണത്തിൽ ക്യാമ്പ് നടന്നതിന് തെളിവൊന്നും കിട്ടിയില്ല. സ്ഫോടകവസ്തുക്കൾ കണ്ടെടുത്തതോടെ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം. തീവ്രവാദസ്വഭാവമുള്ള സംഘടനയുമായി ബന്ധമുള്ള ചിലരുടെ ഫോൺവിളികൾ പോലീസ് പരിശോധിച്ചുവരികയാണ്. ചൊവ്വാഴ്ച കോന്നി വനമേഖലയിൽനിന്നും സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.തീവ്രവാദവിരുദ്ധസേന(എ.ടി.എസ്.)യും രഹസ്യാന്വേഷണ വിഭാഗവും ചൊവ്വാഴ്ച സ്ഥലം സന്ദർശിച്ചു.
Photo Courtesy : Google/ images are subject to copyright