വികസനത്തിനും ക്ഷേമത്തിനും ഊന്നൽ നൽകി പുതിയ മന്ത്രിസഭയുടെ കന്നി ബജറ്റ്
കവിതയോ ഉദ്ധാരണികളോ ഇല്ലാതെ ഒറ്റമണിക്കൂറിൽ കന്നി ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഒന്നാം പിണറായി സർക്കാരിന്റെ ബജറ്റിന്റെ കൂട്ടിച്ചേർക്കലായാണ് പുതിയ പ്രഖ്യാപനങ്ങൾ നടത്തിയത്. കോവിഡിന്റെ രണ്ടാംതരംഗത്തെ അതിജീവിക്കുന്നതിനും മുന്നാംതരംഗത്തെ പ്രതിരോധിക്കുന്നതിനും ഊന്നൽനൽകിക്കൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
കോവിഡ് അനുബന്ധ പ്രവർത്തനങ്ങൾക്ക് 20,000 കോടി രൂപയുടെ സമഗ്ര പാക്കേജ് പ്രഖ്യാപിച്ചു. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സൗജന്യവാക്സിൻ ലഭ്യമാക്കുന്നതിന് 1000 കോടി രൂപയും അനുബന്ധ ഉപകരണങ്ങൾക്കായി 500 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.
താഴെതട്ടിലുള്ളവർക്ക് പണംലഭ്യമാക്കുന്നതിന് വിവിധ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. 1000 കോടി രൂപ ബാങ്ക് വായ്പ കുടുംബശ്രീവഴി അയൽക്കൂട്ടങ്ങൾക്ക് ലഭ്യമാക്കും. 5 ലക്ഷം രൂപവരെയുള്ള വായ്പകളെല്ലാം 4ശതമാനം പലിശനിരക്കിലായിരിക്കും നൽകുക. വായ്പ പദ്ധതികളുടെ പലിശ ഇളവ് നൽകുന്നതിനായി 100 കോടി രൂപയാണ് വകയിരുത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പുതിയ നികുതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. പുതിയതായി വരുമാനമാർഗങ്ങളൊന്നും സർക്കാരിന് മുന്നിലില്ലെന്ന് ചുരുക്കം. കിഫ്ബിയിലൂടെയും വായ്പകളിലൂടെയും പണംകണ്ടെത്താൻ കഴിയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
നോട്ട് നിരോധനം, വേണ്ടത്ര തയ്യാറെടുപ്പുകളില്ലാതെയുള്ള ജിഎസ്ടി നടപ്പാക്കൽ, ഓഖി, പ്രളയം, കോവിഡ് എന്നിവമൂലം സർക്കാരിന്റെ വരുമാനത്തിൽ വൻഇടിവുണ്ടാക്കിയതായി ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
തീരദേശം, കൃഷി, തോട്ടം, പരിസ്ഥിതി, മത്സ്യബന്ധനം, ഭക്ഷ്യപൊതുവിതരണമേഖല, കുടുംബശ്രീ, വിദ്യാഭ്യാസം, വ്യവസായം തുടങ്ങിയ മേഖലകൾക്കും പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright