അപകട ഭീഷണി: ഗവൺമെൻറ് കോളേജിന്റെ കെട്ടിടം നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച് നീക്കി.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകട ഭീഷണിയിലായ ദേശീയപാതയോരത്തെ സര്‍ക്കാര്‍ കോളേജിന്റെ ലൈബ്രറി കെട്ടിടം ഇന്നലെ ഉച്ചയ്ക്ക് ശേഷം നിയന്ത്രിതസ്ഫോടനത്തിലൂടെ പൊളിച്ച് നീക്കി. രണ്ടാമത്തെ കെട്ടിടം സാധാരണ നിലയില്‍ അടുത്ത ദിവസങ്ങളിലായി പൊളിച്ച് നീക്കും. മഴയാരംഭിച്ചതോടെ ദേശീയപാതയോരത്ത് അപകട ഭീഷണി ഉയര്‍ത്തിയിരുന്ന കോളേജ് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ ജില്ലാ ഭരണകൂടം നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കല്‍ നടപടി തുടരുന്നത്. 2018 ലെ പ്രളയത്തിലാണ് കൊച്ചി- ധനുഷ്‌കോടി ദേശീയ പാതയില്‍ ദേവികുളം ബോട്ടാണിക്കല്‍ ഗാര്‍ഡന് സമീപം സ്ഥിതി ചെയ്യുന്ന കോളേജിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നത്. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോളേജിന്റെ മറ്റ് കെട്ടിടങ്ങള്‍ കാലവര്‍ഷത്തില്‍ വീണ്ടും തകര്‍ന്നു. ഇത്തവണ പെയ്ത കനത്ത മഴയില്‍ കോളേജിന്റെ ഒരു ഭാഗം ഇടിഞ്ഞ് ദേവികുളത്തേക്കുള്ള വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു. അപകടാവസ്ഥയില്‍ അവശേഷിക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ ഇതോടെ ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് നിര്‍ദേശം നല്‍കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ കോളേജിന് പുതിയ കെട്ടിടം എവിടെ നിര്‍മിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. നിര്‍മാണ നിരോധനമുള്ളതിനാല്‍ മൂന്നാറില്‍ കെട്ടിടം നിര്‍മിക്കുന്നതിന് നിയമപരമായി തടസമുണ്ട്.
എറണാകുളം ആസ്ഥാനമായുള്ള ഗ്രീന്‍ വര്‍ത്ത് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് കെട്ടിടം പൊളിച്ചത്. ദേശീയ പാതയിലൂടെയുള്ള ഗതാഗതം നിറുത്തിവച്ച ശേഷമായിരുന്നു സ്‌ഫോടനത്തിലൂടെ കെട്ടിടം തകര്‍ത്തത്. സുരക്ഷാ നടപടികള്‍ പാലിച്ച് പ്രദേശത്തെ മണ്‍തിട്ടയ്ക്ക് ഇളക്കം സംഭവിക്കാത്ത വിധത്തിലായിരുന്നു പൊളിക്കല്‍.
Photo Courtesy : Google/ images are subject to copyright