ഫാ. സ്റ്റാൻ സ്വാമിയുടെ ശവസംസ്കാരചടങ്ങുകൾ അല്പസമയത്തിനകം നടക്കും
തടവിലായിരിക്കേ ആശുപത്രിയിൽ അന്തരിച്ച മനുഷ്യാവകാശ പ്രവർത്തകനും അധസ്ഥിതരുടെ അവകാശങ്ങൾക്കുവേണ്ടി ജീവിച്ച ഈശോ സഭാ വൈദികൻ ഫാ. സ്റ്റാൻ സ്വാമിയുടെ (84) മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സഭാ അധികാരികൾക്കു വിട്ടുകൊടുക്കും. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.45ന് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് മുംബൈയിലെ ബാന്ദ്ര സെന്റ് പീറ്റേഴ്സ് ഇടവകയിൽ നടക്കും. യുഎപിഎ ചുമത്തി നവിമുംബൈയിലെ തലോജ സെൻട്രൽ ജയിലിലിലായിരുന്ന ഫാ. സ്റ്റാൻ സ്വാമിക്കു പാർക്കിൻസണ്‍സ് രോഗം ഉൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടും എൻഐഎ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഒടുവിൽ മേയ് 28ന് ബോംബെ ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ബാന്ദ്രയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ തിങ്കളാഴ്ച ഉച്ചയ്ക്കു ഒന്നരയോടെ ഹൃദയാഘാതത്തെ തുടർന്നാണ് ഫാ. സ്റ്റാൻ സ്വാമിയുടെ അന്ത്യം. ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി ജീവിതം മാറ്റിവച്ച ഫാ. സ്റ്റാൻ സ്വാമിയെ മാവോവാദി ബന്ധം ആരോപിച്ച് കഴിഞ്ഞ ഒക്ടോബറിലാണ് റാഞ്ചിയിൽ നിന്നും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റു ചെയ്തത്.