ആങ്ങമൂഴിയിലും കോന്നി അടവിയിലും കൊട്ടവഞ്ചി സവാരി പുനഃരാരംഭിച്ചു.
കോവിഡിൻറെ നീണ്ട ഇടവേളക്കുശേഷം ആങ്ങമൂഴിയിലും കോന്നി അടവിയിലും കൊട്ടവഞ്ചി സവാരി പുനഃരാരംഭിച്ചു. ഓണം ആഘോഷിക്കാന്‍ കോന്നി ആനക്കൂട്ടിലും ഗവിയിലേക്കും എത്തുന്ന സഞ്ചാരികളില്‍ അധികവും അടവി, ആങ്ങമൂഴികൊട്ടവഞ്ചി സവാരികേന്ദ്രങ്ങളിലും എത്തും. കോന്നിയില്‍നിന്ന് നാല് കി.മീ. ദൂരമാണ് അടവിയിലേക്കുള്ളത്. ആങ്ങമൂഴിയില്നിന്ന് ഗവിയിലേക്ക് 65 കി.മീ. ദൂരമുണ്ട്. മണ്ണീറ വെള്ളച്ചാട്ടം അടവി കൊട്ടവഞ്ചി സവാരി കേന്ദ്രത്തിനടുത്താണ്.
കിളിയെറിഞ്ഞാംകല്ല് ചെക്ക്പോസ്റ്റിന് സമീപമാണ് ആങ്ങമൂഴികൊട്ടവഞ്ചി സവാരി കേന്ദ്രം. കോവിഡിനെത്തുടര്‍ന്ന് ആനക്കൂട്, അടവി എന്നിവ അടച്ചിട്ടിരുന്നു. ഗവിയിലേക്കുള്ള പ്രവേശനവും നിര്‍ത്തിയതോടെ കൊട്ടവഞ്ചി സവാരിയും നിര്‍ത്തിവച്ചിരുന്നു. ബുധനാഴ്ചയാണ് ഇത് പുനഃരാരംഭിച്ചത്. രാവിലെ ആറര മുതല്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്. കോന്നിയില്‍ ഇപ്പോള്‍ ആനക്കൂട്, അടവി, മണ്ണീറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലെല്ലാം ആള്ക്കാര് എത്തുന്നു. ഓണമായതോടെ ഇവിടങ്ങളില്‍ ഉത്സവച്ഛായയാണ്. ഓണം അവധി ദിനങ്ങള്‍ തുടങ്ങുന്നതോടെ സന്ദര്‍ശകര്‍ കൂടുമെന്നാണ് വനം വകുപ്പ് പ്രതീക്ഷിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കടത്തിവിടുന്നത്.
Photo Courtesy : Google/ images are subject to copyright