കനത്ത പൊലീസ് സുരക്ഷയില്‍ ഇന്ന് കര്‍ണാലിൽ കര്‍ഷകരുടെ മഹാ പഞ്ചായത്ത്.
കര്‍ണാലിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ മിനി സെക്രട്ടേറിയറ്റിന് സമീപം ഇന്ന് മഹാ പഞ്ചായത്ത്. കര്‍ഷകരുടെ തല തല്ലിപൊളിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ആരോപണം ഉയരുന്ന എസ്.ഡി.എമ്മിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മഹാ പഞ്ചായത്ത്. ലക്ഷക്കണക്കിന് കര്‍ഷകരാണ് കര്‍ഷക മഹാ പഞ്ചായത്തിനായി മുസഫര്‍ നഗറില്‍ എത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് കര്‍ണാലിലും മഹാ പഞ്ചായത്ത് സംഘടിപ്പിച്ച് പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്. മഹാ പഞ്ചായത്തിന് കഴിഞ്ഞ ദിവസം ജില്ല ഭരണകൂടം അനുമതി നിഷേധിച്ചിരുന്നു. ഇന്നലെ വൈകുന്നേരം കര്‍ഷക സംഘടനകളും ജില്ല ഭരണകൂടവും ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഇത് പരാജയപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് മഹാ പഞ്ചായത്തുമായി മുന്നോട്ട് പോകുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. അതേസമയം, കര്‍ണാലില്‍ മഹാ പഞ്ചായത്ത് നടക്കുന്ന സ്ഥലം കനത്ത പോലീസ് സുരക്ഷയിലാണ്. 80 കമ്പനി പൊലീസിനെയും കേന്ദ്ര സേനയെയും കര്‍ണാലിന്‍റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചു. കര്‍ണാലടക്കം ആറ് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കരുതെന്ന് കര്‍ഷക സംഘടനകളോട് ജില്ലാ മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ ഈ മാസം 15-നും ഛത്തീസ്ഗഢില്‍ ഈ മാസം 28-നും മഹാ പഞ്ചായത്ത് നടത്താൻ കർഷകസംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona