മുല്ലപ്പെരിയാര്‍ അണക്കെട്ട് ജലനിരപ്പ് പരമാവധി സംഭരണശേഷിയിൽ
മുല്ലപ്പെരിയാര്‍ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുത്തതോടെ അണക്കെട്ടിലെ V3, V4 എന്നീ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് 772 ഘനയടി ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു. രാവിലെ ഏഴു മണിക്ക് രേഖപ്പെടുത്തിയത് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 141 അടിയായി. ഇതിന് പിന്നാലെ രണ്ടാമത്തെ മുന്നറിയിപ്പ് തമിഴ്നാട് പുറപ്പെടുവിച്ചു. സെക്കന്‍ഡില്‍ 2300 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് ജാഗ്രത നിര്‍ദേശം നല്‍കി. പെരിയാറിന്‍റെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. മുല്ലപ്പെരിയാര്‍ തുറന്നാലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
ഇടുക്കി ജലസംഭരണിയുടെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അണക്കെട്ടിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാല്‍ അധിക ജലം ക്രമീകരിക്കുന്നതിനായി ഇന്ന് രാവിലെ 10 മണി മുതല്‍ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടും. ഡാമിന്‍റെ ഒരു ഷട്ടര്‍ 40 സെന്‍റീമീറ്റര്‍ ഉയര്‍ത്തി 40 ഘനയടി നിരക്കില്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. ചെറുതോണി പെരിയാര്‍ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ രണ്ടാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona