കുതിരാനിലെ പരീക്ഷണ സ്ഫോടനം വിജയം
ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തില്‍ പാറ പൊട്ടിക്കുന്നതിനായി നടത്തിയ പരീക്ഷണ സ്ഫോടനം വിജയം. തൃശൂരില്‍ നിന്നും കുതിരാന്‍ രണ്ടാം തുരങ്കത്തിലേക്ക് പ്രവേശിക്കുന്നതിനായുള്ള റോഡ് നിര്‍മ്മാണത്തിന് പറ പൊട്ടിക്കുന്നതിന് മുന്നോടിയായാണ് പരീക്ഷണ സ്ഫോടനം നടത്തിയത്.
ഇന്ന് പകല്‍ 2.44 നായിരുന്നു ആദ്യ സ്ഫോടനം. കുതിരാനില്‍ രണ്ടാം തുരങ്കമുഖത്തിനടുത്ത് നിലവിലുള്ള റോഡിനോട് ചേര്‍ന്ന പാറക്കെട്ടുകളിലായിരുന്നു ആദ്യ സ്ഫോടനം. ഇതിനു മുന്നോടിയായി പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പായി പകല്‍ 2.42ന് ആദ്യ സൈറന്‍ മുഴക്കി. 2.44ന് ആദ്യ സ്ഫോടനം നടത്തി. സെക്കന്റുകള്‍ വ്യത്യസത്തില്‍ അടുത്ത സ്ഫോടനവും നടന്നു. പിന്നീട് പഴയ റോഡിന്റെ വലതു വശത്തായും സ്ഫോടനം നടത്തി. 3.22ന് ആദ്യ സൈറന്‍ മുഴങ്ങി 3.28ന് രണ്ടാമത്തെ സൈറനും 3.30ന് സ്ഫോടനം നടന്നു. ശേഷം മൂന്നാമത്തെ അലാറവും മുഴങ്ങി. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്ഫോടനം നടക്കുന്ന സമയത്ത് വഴുക്കുംപാറ മുതല്‍ തുരങ്കത്തിന്റെ എതിര്‍വശം വരെയുള്ള ഭാഗത്ത് സമ്പൂര്‍ണ്ണ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷാ ക്രമീകരണങ്ങളും മുന്നറിയിപ്പ് സംവിധാനങ്ങളും തയ്യാറാക്കിയിരുന്നു. റവന്യൂ മന്ത്രി കെ രാജന്‍, ടി എന്‍ പ്രതാപന്‍ എം പി, കലക്ടര്‍ ഹരിത വി കുമാര്‍, കമ്മീഷണര്‍ ആര്‍ ആദിത്യ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു. സ്ഫോടകവസ്തു ഉപയോഗിച്ചുള്ള പരീക്ഷണം വിജയം കണ്ടതോടെ വരുന്ന ദിവസങ്ങളിലും പാറ പൊട്ടിക്കല്‍ നടക്കും. ഏപ്രില്‍ മാസത്തോടെ തുരങ്ക പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. രണ്ടാം തുരങ്കം തുറക്കുന്നതോടെ പാലക്കാട് ഭാഗത്തേക്കുള്ള പഴയ റോഡ് കുതിരാന്‍ ഭാഗത്ത് ഇല്ലാതാവും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona