അഹമ്മദാബാദ് സ്ഫോടന പരമ്പര കേസില്‍ ഗുജറാത്ത് പ്രത്യേക കോടതി വിധി ഇന്ന്
13 വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ അഹമ്മദാബാദ് സ്ഫോടന പരമ്പര കേസില്‍ ഗുജറാത്ത് പ്രത്യേക കോടതി വിധി ഇന്ന്. പ്രത്യേക കോടതി ജഡ്ജി എ.ആര്‍ പട്ടേലായിരിക്കും കേസില്‍ വിധി പറയുക. 80 പേരാണ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരിക്കുന്നത്. കേസില്‍ 20 എഫ്.ഐ.ആറുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കേസിന്റെ വിചാരണ കോടതി അവസാനിപ്പിച്ചിരുന്നു. ഈ മാസം ആദ്യം കേസില്‍ വിധി പറയുമെന്ന നോട്ടീസ് ഇറക്കിയെങ്കിലും പിന്നീട് മാറ്റി വെക്കുകയായിരുന്നു. സമീപ കാലങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ക്രിമിനല്‍ വിചാരണ നേരിട്ട കേസുകളില്‍ ഒന്നാണിത്.
2008 ജൂലൈ 26ന് നടന്ന സ്ഫോടന പരമ്പരയില്‍ 56 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ 1,100 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് പ്രത്യേക കോടതി കേസ് ആദ്യം പരിഗണിച്ചത്. ഇന്ത്യന്‍ മുജാഹീദിന്‍ ആണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നാണ് പൊലീസിന്റെ ആരോപണം. വിവധയിടങ്ങളിലായി സൈക്കിളുകളില്‍ സ്ഥാപിച്ച 21 ബോംബുകളാണ് പൊട്ടിത്തെറിച്ചത്. 70 മിനിറ്റിനുള്ളിലായിരുന്നു സ്ഫോടനങ്ങള്‍. സൂറത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും പിന്നീട് പൊലീസ് ബോംബുകള്‍ കണ്ടെത്തുകയും നിര്‍വീര്യമാക്കുകയും ചെയ്തിരുന്നു. 2009 ല്‍ കേസില്‍ വിചാരണ ആരംഭിച്ച ശേഷം പ്രതികളായ രണ്ട് പേര്‍ക്കാണ് കോടതി ഇതുവരെ ജാമ്യം അനുവദിച്ചിട്ടുള്ളത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona